
- പണപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് കർശന നിലപാട് തുടർന്നേക്കും
മുംബൈ: രാജ്യത്ത് പണപ്പെരുപ്പ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന റിസർവ് ബാങ്ക് ധനനയ അവലോകന യോഗത്തിൽ നിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധർ. ബെഞ്ച്മാർക്ക് റെപ്പോ നിരക്കിൽ മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരും ട്രഷറി തലവന്മാരും നടത്തിയ അഭിപ്രായ സർവേ വ്യക്തമാക്കുന്നു. ഇന്ന് മുതൽ 5 വരെയാണ് പണപ്പെരുപ്പ നിർണയ സമിതിയുടെ യോഗം ചേരുന്നത്.
നിലവിലുള്ള ‘ന്യൂട്രൽ’ നയനിലപാട് റിസർവ് ബാങ്ക് തുടരുമെന്നും, എന്നാൽ പണപ്പെരുപ്പ സാധ്യതകൾ മുൻനിർത്തി കർശനമായ സമീപനം സ്വീകരിക്കുമെന്നുമാണ് വിലയിരുത്തൽ. അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ, ക്രൂഡ് ഓയിൽ വിലക്കയറ്റം, കൃത്യമല്ലാത്ത മൺസൂൺ എന്നിവ കാരണം ആർബിഐ ‘വെയ്റ്റ് ആൻഡ് വാച്ച്’ നയം സ്വീകരിക്കുമെന്ന് ഐസിആർഎ ചീഫ് എക്കോണമിസ്റ്റ് അദിതി നായർ വ്യക്തമാക്കി.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതായിരിക്കും റിസർവ് ബാങ്കിൻ്റെ മുഖ്യ മുൻഗണനയെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മൺസൂണിൻ്റെ പുരോഗതിയും ഇതിൽ നിർണായകമാണ്.
മൺസൂണിൻ്റെ ഗതിയും എഫ്സിഎൻആർ(ബി) പദ്ധതിയുടെ വിജയവും സെൻട്രൽ ബാങ്ക് ഉറ്റുനോക്കുമെന്ന് ജനറൽ സ്മാൾ ഫിനാൻസ് ബാങ്ക് ട്രഷറി ഹെഡ് ഗോപാൽ ത്രിപാഠി പറഞ്ഞു.
ഓഗസ്റ്റിൽ നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുമ്പോഴും സാമ്പത്തിക വർഷം 27-ൽ പലിശ നിരക്ക് ഉയരുമെന്നാണ് ഭൂരിഭാഗം പേരുടെയും വിലയിരുത്തൽ. ഉയർന്ന ഊർജ വില കാരണം നടപ്പു സാമ്പത്തിക വർഷത്തെ റീട്ടെയിൽ പണപ്പെരുപ്പ പ്രവചനം ആർബിഐ 5.1 ശതമാനമായി ഉയർത്തിയേക്കുമെന്ന് ധനലക്ഷ്മി ബാങ്ക് ട്രഷറി മേധാവി ബാലസുബ്രഹ്മണ്യൻ ആർ. അഭിപ്രായപ്പെട്ടു.
“ആഭ്യന്തര വളർച്ചയും വിതരണ പക്ഷത്തുനിന്നുള്ള പണപ്പെരുപ്പവും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനായി ആർബിഐ കർശനമായ ഇടവേള നിലനിർത്താനാണ് സാധ്യത. മൺസൂൺ പുരോഗതിയും ഭൂരാഷ്ട്രീയ പ്രതിസന്ധികളും വിലയിരുത്താൻ ഇത് സഹായിക്കും” ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
ആഭ്യന്തര ഡിമാൻഡ് ശക്തമായി തുടരുന്നതിനാൽ ജിഡിപി വളർച്ചാ പ്രവചനത്തിൽ നേരിയ വർധനവുണ്ടാകുമെന്ന് ചിലർ കരുതുന്നു. എന്നാൽ ആഗോള മാന്ദ്യവും ഉയർന്ന ഊർജ ചെലവുകളും കാരണം വളർച്ചാ നിരക്കിൽ ഇടിവുണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്.
പണപ്പെരുപ്പം പ്രധാനമായും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ മൂലം ഉണ്ടാകുന്നതാണെന്നും, അതിനാൽ പലിശ നിരക്ക് വർധിപ്പിച്ചുകൊണ്ട് മാത്രം ഇതിനെ നേരിടാൻ കഴിയില്ലെന്നും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സാമ്പത്തിക വിദഗ്ധ ഗൗര സെൻഗുപ്ത വ്യക്തമാക്കി.
സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ വർഷം മുതൽ ആർബിഐ റിപ്പോ നിരക്കിൽ 1.25 ശതമാനത്തിൻ്റെ കുറവ് വരുത്തിയിട്ടുണ്ട്. എന്നാൽ പണപ്പെരുപ്പ സമ്മർദം വർധിച്ചാൽ ഈ സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും പലിശ നിരക്ക് ഉയർത്തിയേക്കാമെന്ന് ഭൂരിഭാഗം വിദഗ്ധരും കരുതുന്നു.
ഓഗസ്റ്റ് മാസത്തെ നയപ്രഖ്യാപനത്തിൽ വിപണിയിലെ പണലഭ്യതയുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും, വിപണിയിലെ സാഹചര്യങ്ങൾ അനുസരിച്ച് വേരിയബിൾ-റേറ്റ് റിപ്പോ ലേലങ്ങളിലൂടെയും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷനുകളിലൂടെയും ആർബിഐ ആവശ്യമായ ക്രമീകരണങ്ങൾ തുടർന്നേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
രൂപയുടെ വിനിമയ നിരക്കിൽ കൃത്രിമമായി ഇടപെടുന്നതിന് പകരം അമിതമായ ചാഞ്ചാടങ്ങൾ തടയാൻ മാത്രമായിരിക്കും ആർബിഐ മുൻഗണന നൽകുക.






