ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

മുംബൈ: 15 വയസും അതിനുമുകളിലുമുള്ളവരുടെ ഇന്ത്യയിലെ തൊഴില്ലായ്മ നിരക്ക് ജൂലൈയിലെ 5.1 ശതമാനത്തിൽ നിന്ന് ആഗസ്റ്റിൽ 5 ശതമാനമായി കുറഞ്ഞുവെന്ന് പിരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട്. ഗ്രാമീണ മേഖലകളിൽ തൊഴിൽ സൂചകങ്ങൾ മെച്ചപ്പെട്ടതോടൊപ്പം തൊഴിൽ ശക്തിപങ്കാളിത്തത്തിലും വർധനവുണ്ടായെന്നാണ് കണക്കുകൾ പറയുന്നത്.

ഗ്രാമീണ മേഖലയിലെ തൊഴില്ലായ്മയിൽ കുറവ്
മൊത്തത്തിലുള്ള തൊഴില്ലായ്മ നിരക്ക് കുറയാൻ പ്രധാനമായും കാരണമായത് ഗ്രാമീണ മേഖലയിലെ മുന്നേറ്റമാണെന്ന് റിപ്പോർട്ട് പറയുന്നു. ഗ്രാമീണ തൊഴില്ലായ്മ നിരക്ക് ജൂലൈയിലെ 4.5 ശതമാനത്തിൽ നിന്ന് ആഗസ്റ്റിൽ 4.1 ശതമാനമായി താഴ്ന്നു.

2026 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഗ്രാമീണ തൊഴില്ലായ്മ നിരക്കാണിത്. എന്നാൽ നഗരപ്രദേശങ്ങളിൽ തൊഴില്ലായ്മ നിരക്ക് ജൂലൈയിലെ 6.7 ശതമാനത്തിൽ നിന്ന് ആഗസ്റ്റിൽ 6.8 ശതമാനമായി നേരിയ തോതിൽ ഉയർന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തത്തിലുള്ള തൊഴില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. എന്നാൽ ഗ്രാമീണ തൊഴില്ലായ്മ 2025 ആഗസ്റ്റിലെ 4.3 ശതമാനത്തിൽ നിന്ന് ഈ വർഷം 4.1 ശതമാനമായി കുറഞ്ഞു.

15 വയസിന് മുകളിലുള്ള പുരുഷന്മാരുടെ തൊഴില്ലായ്മ നിരക്കിലും മെച്ചപ്പെടൽ ഉണ്ടായിട്ടുണ്ട്. മെയിലെ 5.4 ശതമാനത്തിൽ നിന്ന് ഇത് ആഗസ്റ്റിൽ 4.9 ശതമാനമായി കുറഞ്ഞു. ഗ്രാമീണ മേഖലയിലെ പുരുഷ തൊഴില്ലായ്മ ജൂലൈയിലെ 4.6 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി താഴ്ന്നപ്പോൾ നഗരമേഖലയിൽ ഇത് 6.1 ശതമാനമായി നേരിയ തോതിൽ ഉയർന്നു.

സ്ത്രീകൾക്കിടയിലെ മൊത്തം തൊഴില്ലായ്മ നിരക്ക് ജൂണിലെ 5.9 ശതമാനത്തിൽ നിന്ന് ആഗസ്റ്റിൽ 5.1 ശതമാനമായി കുറഞ്ഞു. ഗ്രാമീണ വനിതാ തൊഴില്ലായ്മ ജൂലൈയിലെ 4.3 ശതമാനത്തിൽ നിന്ന് 3.9 ശതമാനമായും താഴ്ന്നു.

തൊഴിൽ സേനയിലേക്ക് കൂടുതൽ ആളുകൾ
ജോലി ചെയ്യുന്നവരുടെയോ അല്ലെങ്കിൽ ജോലി തിരയുന്നവരുടെയോ അനുപാതം അളക്കുന്ന ലേബർ ഫോഴ്‌സ് പാർട്ടിസിപ്പേഷൻ റേറ്റ് (LFPR) ജൂലൈയിലെ 55.4 ശതമാനത്തിൽ നിന്ന് ആഗസ്റ്റിൽ 55.6 ശതമാനമായി ഉയർന്നു.

ഗ്രാമീണ മേഖലയിലെ എൽ.എഫ്.പി.ആർ 58 ശതമാനത്തിൽ നിന്ന് 58.2 ശതമാനമായി ഉയർന്നപ്പോൾ, നഗരമേഖലയിലെ നിരക്ക് മാറ്റമില്ലാതെ 50.4 ശതമാനമായി തുടർന്നു.

സ്ത്രീകളുടെ പങ്കാളിത്തവും വർധിച്ചിട്ടുണ്ട്. മൊത്തം സ്ത്രീകളുടെ എൽ.എഫ്.പി.ആർ ജൂലൈയിലെ 34.4 ശതമാനത്തിൽ നിന്ന് ആഗസ്റ്റിൽ 34.8 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ സ്ത്രീ പങ്കാളിത്തം 38.8 ശതമാനത്തിൽ നിന്ന് 39.4 ശതമാനമായി ഉയർന്നപ്പോൾ നഗരമേഖലയിൽ ഇത് 25.4 ശതമാനം എന്ന നിരക്കിൽ മാറ്റമില്ലാതെ നിന്നു.

തൊഴിൽ സൂചകങ്ങളിൽ മെച്ചപ്പെടൽ
രാജ്യത്തെ തൊഴിൽ ലഭിച്ച ജനസംഖ്യയുടെ അനുപാതം കാണിക്കുന്ന വർക്കർ പോപ്പുലേഷൻ റേഷ്യോ (WPR) ജൂലൈയിലെ 52.5 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 52.8 ശതമാനമായി ഉയർന്നു. ഗ്രാമീണ ഡബ്ല്യു.പി.ആർ 55.4 ശതമാനത്തിൽ നിന്ന് 55.8 ശതമാനമായി ഉയർന്നപ്പോൾ നഗരമേഖലയിലെ ഡബ്ല്യു.പി.ആർ 47 ശതമാനമായി മാറ്റമില്ലാതെ തുടർന്നു.

ഗ്രാമീണ മേഖലയിലെ 2,11,353 പേരും നഗരമേഖലയിലെ 1,58,807 പേരും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 3,70,160 ആളുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആഗസ്റ്റിലെ പി.എൽ.എഫ്.എസ് (PLFS) കണക്കുകൾ തയാറാക്കിയിരിക്കുന്നത്.

X
Top