
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൊത്തം നികുതി പിരിവ് ലക്ഷ്യം 33.61 ലക്ഷം കോടി രൂപയെന്ന ബജറ്റ് എസ്റ്റിമേറ്റില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് ധനമന്ത്രാലയം. കൂടെ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
നേരിട്ടുള്ള നികുതി പിരിവ് ഏകദേശം 20 ശതമാനവും പരോക്ഷ നികുതി 5 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ എട്ട് മാസം വരെയുള്ള ഡാറ്റ അടിസ്ഥാനമാക്കി, ആദ്യ പകുതിയില്‍ ശേഖരണം മികച്ചതാണെന്നാണ് വിലയിരുത്തല്‍.
2023-24ലെ (ഏപ്രില്‍-മാര്‍ച്ച്) കേന്ദ്ര ബജറ്റ് മൊത്തം നികുതി പിരിവ് മുന്‍വര്‍ഷത്തെ 30.54 ലക്ഷം കോടിയില്‍ നിന്ന് 10.1 ശതമാനം വര്‍ധിച്ച് 33.61 ലക്ഷം കോടി രൂപയായി.
ഈ സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി (വ്യക്തിഗത ആദായനികുതി, കോര്‍പ്പറേറ്റ് നികുതി) ഇനത്തില്‍ 18.23 ലക്ഷം കോടി രൂപയും പരോക്ഷ നികുതി (ജിഎസ്ടി, കസ്റ്റംസ്, എക്‌സൈസ്) എന്നിവയില്‍ നിന്ന് 15.38 ലക്ഷം കോടി രൂപയും ലഭിക്കുമെന്നാണ് പ്രതീക്ഷ.
2024 ഫെബ്രുവരി 1-ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി അവതരിപ്പിക്കുന്ന വോട്ട് ഓണ്‍ അക്കൗണ്ടിന്റെയോ ഇടക്കാല ബജറ്റിന്റെയോ ഭാഗമായി നടപ്പ് സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിനായുള്ള പുതുക്കിയ എസ്റ്റിമേറ്റ് അവതരിപ്പിക്കും.






