ലണ്ടൻ: വൻകിട ബാങ്കുകളുടെ തകർച്ച ആഗോള സമ്പദ്ഘടനയെ പിന്നോട്ടുവലിക്കുമോയെന്ന ഭീതിക്കിടെ, വരും നാളുകളിൽ കൂടുതൽ ബാങ്കുകൾ തകരുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ മാൻ ഗ്രൂപ്പിന്‍റെ സി.ഇ.ഒ ലൂക് എല്ലിസ്. ബ്ലൂംബെർഗ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനകാര്യ മേഖലയിലെ പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നാണ് താൻ കരുതുന്നതെന്ന് ലൂക് എല്ലിസ് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ ബാങ്കുകൾ തകരും. 12-24 മാസത്തിനുള്ളിൽ പല ബാങ്കുകളും അപ്രത്യക്ഷമാകും -അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എസിലെ സിലിക്കൺ വാലി ബാങ്ക് തകർച്ചയോടെയാണ് ആഗോള ബാങ്കിങ് മേഖല വീണ്ടും കനത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഇതിന് പിന്നാലെ സ്വിറ്റ്സർലൻഡിലെ പ്രമുഖ ഇൻവെസ്റ്റ് ബാങ്കായ ക്രെഡിറ്റ് സ്വീസും തകർച്ചയിലേക്ക് നീങ്ങി.
ബാങ്കിനെ രക്ഷിക്കുന്നതിന്‍റെ ഭാഗമായി ഏറ്റെടുക്കുന്നതിന് എതിരാളിയായ യു.ബി.എസുമായി സ്വിസ് അധികൃതർ ധാരണയിൽ എത്തിയതോടെയാണ് അൽപമെങ്കിലും ആശ്വാസമായത്.