തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. ഇന്നലത്തെ ഉപഭോഗം 5800 മെഗാവാട്ടിൽനിന്ന് 5600 ആയാണ് കുറഞ്ഞത്.
വൻ ഉപഭോക്താക്കൾ സ്വയം നിയന്ത്രണം തുടങ്ങിയത് ഫലം കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അലങ്കാര ലൈറ്റുകളും മറ്റു ഓഫ് ചെയ്ത് ജനങ്ങളും സഹകരിക്കണം.
ഗാർഹിക ഉപഭോക്താക്കളെ പരമാവധി ബാധിക്കാതിരിക്കാനും സംസ്ഥാനത്ത് പവർകട്ട് പരമാവധി ഏർപ്പെടുത്താതിരിക്കാനാണു ശ്രമമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വർധിക്കുന്ന സാഹചര്യത്തിൽ, ലോഡ് കൂടുന്ന മേഖലകളിൽ പ്രാദേശിക നിയന്ത്രണം ഇന്നലെ മുതൽ ഏർപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് ഒട്ടാകെയുള്ള ലോഡ്ഷെഡിങ് ഇല്ല. വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ് ക്രമീകരണമെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു. മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഡപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി.
രണ്ടു ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം ബോർഡ് വീണ്ടും സർക്കാരിനു റിപ്പോർട്ട് നൽകും. ചരിത്രത്തിൽ ആദ്യമായി വ്യാഴാഴ്ച വൈദ്യുതി ഉപയോഗം 11.41852 കോടി യൂണിറ്റും പീക് ലോഡ് 5854 മെഗാവാട്ടും ആയി ഉയർന്നു.
യഥാർഥത്തിൽ വൈദ്യുതി ആവശ്യം 6000 മെഗാവാട്ടിൽ എത്തിയെന്നും പ്രാദേശിക നിയന്ത്രണം കൊണ്ടാണ് 5854 ൽനിന്നതെന്നും ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടി.
രാത്രി സമയത്തുള്ള നിയന്ത്രണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. വൈദ്യുതി ലൈനിലേക്കു ചാഞ്ഞുനിൽക്കുന്ന ചില്ലകൾ വെട്ടുന്നതടക്കമുള്ള വിവിധകാരണങ്ങൾ ചൂണ്ടിക്കാട്ടി പകൽ പലയിടങ്ങളിലും വൈദ്യുതി വിഛേദിക്കുന്നുണ്ട്.