
മുംബൈ: രാജ്യത്തെ ലോജിസ്റ്റിക്സ്, വെയർഹൗസിങ് മേഖലകളില്‍ മുന്നേറ്റം. അനുകൂലമായ സർക്കാർ നയങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക പുരോഗതി, ഉപഭോക്തൃ സമീപനത്തിലെ വ്യതിയാനം എന്നിവയാണ് ഈ സെക്ടറുകളുടെ കുതിപ്പിന് പിന്നില്‍.
വൻകിട നഗരങ്ങളില്‍നിന്ന് ടിയർ 2, 3 നഗരങ്ങളിലേയ്ക്കും ഈ മേഖലകള്‍ വളരുകയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇ-കൊമേഴ്സ് ഉപഭോക്താക്കളുടെ വർധനവാണ് ചെറു നഗരങ്ങളില്‍പോലും വൻമുന്നേറ്റമുണ്ടാക്കിയത്.
ചെറിയ നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി വർഷംതോറും 10,000 കോടി രൂപ(അർബൻ ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് പോലുള്ളവ)യിലേറെയാണ് സർക്കാർ ചെലവഴിക്കുന്നത്.
2047ഓടെ 30 ലക്ഷം കോടി ഡോളർ സമ്ബദ്വ്യവസ്ഥയാക്കാൻ ലക്ഷ്യമിടുന്ന വിഷൻ 2047 ഉള്‍പ്പടെയുള്ളവ ഈ മേഖലകള്‍ക്ക് മികച്ച വളർച്ചാ സാധ്യതയാണ് മുന്നോട്ടുവെയ്ക്കുന്നത്.
വിതരണ ശൃംഖലകള്‍ സുഗമമാക്കുന്നതിലും പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കുന്നതിലും സുസ്ഥിരമായ സാമ്ബത്തിക വളർച്ചക്ക് ഇന്ധനം പകരുന്നതിലും ലോജിസ്റ്റിക്സ് മേഖലയ്ക്ക് നിർണായക പങ്ക് വഹിക്കാനാകും.
ദേശീയ ചരക്ക് നീക്കനയം, ചരക്ക് സേവന നികുതിയുടെ വിജയകരമായ നടപ്പാക്കല്‍, ഉത്പാദനവുമായി ബന്ധിപ്പിച്ച ആനുകൂല്യ പദ്ധതികളുടെ വ്യാപനം(പിഎല്‍ഐ), പിഎം ഗതിശക്തി, ഭാരത് മാല, ഉഡാൻ സ്കീമുകള്‍ എന്നിവയും മുന്നേറ്റ സാധ്യതകള്‍ തുറന്നിടുന്നു.