
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ(കെ.എഫ്.സി) കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 110.73 കോടി രൂപയുടെ അറ്റാദായവുമായി ചരിത്ര നേട്ടം കൈവരിച്ചു.
മുൻവർഷത്തെക്കാള്‍ 12.81 ശതമാനം വർദ്ധനയുണ്ട്. ആകെ വായ്പാ ആസ്തി മുൻ വർഷത്തെ 8,011.99 കോടി രൂപയില്‍ നിന്ന് 9,080.65 കോടിയായി ഉയർന്നു. ഇക്കാലയളവില്‍ 4,532.11 കോടി രൂപയുടെ വായ്പകള്‍ക്ക് അനുമതിയും 5,628.69 കോടി രൂപ വിതരണവും നടത്തി. 5,389.37 കോടി രൂപ തിരിച്ചുപിടിച്ചു.
കോർപ്പറേഷന്റെ അറ്റമൂല്യം 1,513.13കോടി രൂപയായി ഉയർന്നതോടെ മൂലധന പര്യാപ്തതാ അനുപാതം 30.70 ശതമാനമായി. മൊത്തം നിഷ്‌ക്രിയ ആസ്തി 2.32 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.43 ശതമാനമായും കുറഞ്ഞു.
മികച്ച സാമ്പത്തിക അച്ചടക്കവും ഉപഭോക്തൃ കേന്ദ്രീകൃത സമീപനവുമാണ് 73 വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന അറ്റാദായം കൈവരിക്കാൻ സഹായിച്ചതെന്ന് കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു.






