ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

വൈദ്യുതിബോര്‍ഡില്‍ പെന്‍ഷന്‍ മുടങ്ങുമെന്ന മുന്നറിയിപ്പുമായി റെഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം: പെൻഷൻ ഫണ്ട് എത്രയുംവേഗം യാഥാർഥ്യമാക്കിയില്ലെങ്കിൽ വൈദ്യുതിബോർഡിൽ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുന്നതിൽ ഗുരുതര പ്രതിസന്ധിയുണ്ടാവുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുന്നറിയിപ്പ്. ആവർത്തിച്ചുപറഞ്ഞിട്ടും ബോർഡ് അധികൃതർ വിഷയം ഗൗരവത്തിലെടുത്തില്ലെന്നും കുറ്റപ്പെടുത്തി.

പെൻഷൻ ഫണ്ടിലേക്ക് നൽകേണ്ട പണം എത്രയാണെന്നും എങ്ങനെ കണ്ടെത്തുമെന്നും മൂന്നുമാസത്തിനകം അറിയിക്കാൻ ബോർഡിനോട് ആവശ്യപ്പെട്ടു. ഫണ്ടിൽ ഇതിനകം അംഗീകരിച്ച ബാധ്യതകളിൽ ശേഷിക്കുന്നത് മൂന്നുമാസത്തിനുള്ളിൽ ബോർഡ് നിക്ഷേപിക്കണമെന്നും ഉത്തരവിട്ടു. ബോർഡിന്റെ 2021-22ലെ കണക്കുകൾ പുനഃപരിശോധിച്ചപ്പോഴാണ് ഈ ഉത്തരവുകൾ നൽകിയത്.

പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാൻ 35,804.61 കോടി വേണ്ടിവരുമെന്നാണ് 2022 മാർച്ച് 31-ന് കണക്കാക്കിയത്. ഇത് ബോർഡ് കമ്പനിയായി മാറിയ 2013 മുതലുള്ള ബാധ്യതയാണ്.

അതായത്, അന്നുമുതൽ നിലവിൽ പങ്കാളിത്തപെൻഷൻ ബാധകമല്ലാത്തവർ വിരമിക്കുമ്പോൾ വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങളും പെൻഷനും കണക്കാക്കിയാണ് ഈ തുകയിൽ എത്തിയത്.
ഈ പണം കണ്ടെത്താൻ 2013-ലെ കരാർപ്രകാരം മാസ്റ്റർ ട്രസ്റ്റ് ഫണ്ട് രൂപവത്‌കരിച്ചിരുന്നു. ഇതിലേക്ക് സർക്കാരും ബോർഡും പണം നിക്ഷേപിക്കണം.

എന്നാൽ, വ്യവസ്ഥചെയ്തപ്രകാരം ഫണ്ട് യാഥാർഥ്യമായില്ല. ഇതിനായി ബോണ്ട് ഇറക്കിയെങ്കിലും അതിൽനിന്നുള്ള പണവും ഈ ആവശ്യത്തിനുമാത്രമായി നിക്ഷേപിച്ചിട്ടില്ല. 8144 കോടിയുടെ 20 വർഷ ബോണ്ടും 3751 കോടിരൂപയുടെ 10 വർഷത്തെ ബോണ്ടുമാണ് ഇറക്കിയത്.

ഫണ്ടിനുവേണ്ട തുകയുടെ 35.4 ശതമാനം സർക്കാരും 64.6 ശതമാനം ബോർഡും വഹിക്കണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

X
Top