മുംബൈ: ധന സമാഹരണം നടത്താൻ ഐനോക്‌സ് വിൻഡിന് ബോർഡിൻറെ അനുമതി. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ പ്രമോട്ടർമാർക്ക് ഡെബ്റ് സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 800 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കുന്നതിനാണ് കമ്പനിക്ക് ബോർഡിൻറെ അനുമതി ലഭിച്ചത്.
10 രൂപ മുഖവിലയുള്ള നോൺ-കൺവേർട്ടിബിൾ നോൺ-ക്യുമുലേറ്റീവ് പാർട്ടിസിപ്പേറ്റിംഗ് മുൻഗണനാ ഓഹരികൾ (NCPRPS) നൽകി 800 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇത് ഓഹരി മൂലധനത്തിന്റെ 0.01% വരും. എൻസിപിആർപിഎസ് ഇഷ്യു വഴി സമാഹരിക്കുന്ന ഫണ്ട് കടത്തിന്റെ തിരിച്ചടവിനായി ഉപയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഐനോക്‌സ് ലീസിംഗ് & ഫിനാൻസ്, ഐനോക്‌സ് വിൻഡ് എനർജി എന്നീ രണ്ട് പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനങ്ങൾ കമ്പനിയിൽ നിക്ഷേപം നടത്തും. ഐനോക്‌സ് ലീസിങ് 600 കോടി രൂപയുടെയും, ഐനോക്‌സ് വിൻഡ് എനർജി 200 കോടി രൂപയുടെയും നിക്ഷേപമാകും നടത്തുക.
ഐപിപികൾ, യൂട്ടിലിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് നിക്ഷേപകർ എന്നിവർക്ക് സേവനം നൽകുന്ന ഒരു കാറ്റാടി ഊർജ്ജ പരിഹാര ദാതാവാണ് ഐനോക്സ് വിൻഡ്. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മൂന്ന് നിർമ്മാണ പ്ലാന്റുകളുള്ള കമ്പനി കാറ്റാടി ഊർജ്ജ വിപണിയിലെ മുൻനിരക്കാരാണ്. ഇതിന്റെ ശേഷി പ്രതിവർഷം 1,600 മെഗാവാട്ട് ആണ്.