
ന്യൂഡൽഹി: ജൂലൈ മാസത്തില്‍ ഇന്ത്യയുടെ സേവന മേഖലയുടെ വളര്‍ച്ച 53 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലായി. എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പിഎംഐ സൂചിക ജൂണിലെ 57.4 ല്‍ നിന്ന് ജൂലൈയില്‍ 53.3 ആയി കുറഞ്ഞു.
കുറഞ്ഞ ഡിമാന്‍ഡ്, കടുത്ത മത്സര സമ്മര്‍ദ്ദങ്ങള്‍, വിപണിയിലെ മാറ്റങ്ങള്‍ എന്നിവയാണ് ബിസിനസ് പ്രവര്‍ത്തനങ്ങളെ പ്രധാനമായി ബാധിച്ചത്. 2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള പുതിയ ബിസിനസ് നിക്ഷേപമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കയറ്റുമതിയിൽ വർധന
സേവന സമ്പദ് വ്യവസ്ഥയുടെ നാല് പ്രധാന മേഖലകളില്‍ ധനകാര്യവും ഇന്‍ഷുറന്‍സും മാത്രമാണ് ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും മികച്ച വളര്‍ച്ച നേടിയത്. ബാക്കിയുള്ള മേഖലകളില്‍ കാര്യമായ മാന്ദ്യം ദൃശ്യമായി.
ആഭ്യന്തര വിപണി മന്ദഗതിയിലാണെങ്കിലും, യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ മികച്ച വേഗതയില്‍ ഉയര്‍ന്നു. തൊഴില്‍ രംഗത്ത് ചെറിയ പുരോഗതിയുണ്ടായെങ്കിലും, 6 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്.
സേവന മേഖലയിലെ ഈ മാന്ദ്യം രാജ്യത്തിന്റെ മൊത്തത്തിലുള്ള സ്വകാര്യ മേഖലയെയും ബാധിച്ചതോടെ കോമ്പോസിറ്റ് പിഎംഐ 54.3 ആയി കുറഞ്ഞു. എങ്കിലും, മികച്ച വിപണി സാഹചര്യങ്ങളും ടൂറിസവും കാരണം കമ്പനികളുടെ ഭാവിയിലെ ആത്മവിശ്വാസം പോസിറ്റീവായി തുടരുന്നു.






