
കൊച്ചി: ഡൊണാള്‍ഡ് ട്രംപിന്റെ പാരസ്പര്യ നികുതി(റെസിപ്രോകല്‍ തീരുവ) ഭീഷണി ശക്തമായതോടെ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന തിരഞ്ഞെടുത്ത ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു.
ആഭ്യന്തര വ്യവസായ മേഖലയ്ക്ക് ദോഷകരമാകാതെ തീരുവ കുറയ്ക്കാവുന്ന ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാൻ വാണിജ്യ മന്ത്രാലയം വിവിധ വകുപ്പുകളുമായി ചർച്ച ആരംഭിച്ചു. ഇന്ത്യയും അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര കരാർ ഒപ്പുവക്കുന്നതിന് മുന്നോടിയായി ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
ആഭ്യന്തര കമ്ബനികള്‍ക്ക് കാര്യമായ ഭീഷണിയില്ലാത്ത വാഹന, വാഹന ഘടക ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാനാണ് പ്രധാനമായും ആലോചിക്കുന്നത്.
അതേസമയം കാർഷിക മേഖലയ്ക്ക് തിരിച്ചടി സൃഷ്‌ടിക്കുന്ന ഉത്പന്നങ്ങളുടെ ഉയർന്ന ഇറക്കുമതി തീരുവ നിലനിറുത്തിയേക്കും. ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം പാരസ്പര്യ തീരുവ ഏർപ്പെടുത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും വാണിജ്യ മന്ത്രാലയം പരിശോധിക്കുകയാണ്.
2030ല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 50,000 കോടി ഡോളറിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റില്‍ അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന ബോർബോണ്‍ വിസ്കി ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചിരുന്നു.
വാഹന ഘടക ഭാഗ കയറ്റുമതിയില്‍ കുതിപ്പ്
കഴിഞ്ഞ വർഷം 1.2 ലക്ഷം കോടി രൂപയുടെ വാഹന ഘടക ഭാഗങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചത്.
വാഹന ഘടക ഭാഗങ്ങളുടെ ഇറക്കുമതിക്ക് അമേരിക്കയില്‍ ഇറക്കുമതി തീരുവയില്ല. എന്നാല്‍ വാഹന ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുമ്ബോള്‍ അഞ്ച് മുതല്‍ 15 ശതമാനം വരെ തീരുവ ഇന്ത്യ ഈടാക്കുന്നതാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്.
പാരസ്‌പര്യ നികുതി
അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഉയർന്ന ഇറക്കുമതി നികുതി ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് എതിരെ അതേ അളവില്‍ തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ നയം.
അമേരിക്കൻ ഉത്പന്നങ്ങളുള്ള ഇന്ത്യയുടെ ശരാശരി തീരുവ : 9.5 ശതമാനം
ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയുടെ ശരാശരി തീരുവ : 3 ശതമാനം
തീരുവയിലെ വ്യത്യാസം
ഉത്പന്നങ്ങള്‍ : ഇന്ത്യയിലെ തീരുവ: അമേരിക്കയിലെ തീരുവ
വിസ്‌കി: 100% : 0%
മോട്ടോർസൈക്കിള്‍: 100% : 2.4%
മെഡിക്കല്‍ ഉപകരണങ്ങള്‍: 40% വരെ : 0-5%