
ന്യൂഡൽഹി: കേന്ദ്രസർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപറേഷന് ഓഫ് ഇന്ത്യയ്ക്കും (എൽഐസി) മുഖ്യ ഓഹരി പങ്കാളിത്തമുള്ള ഐഡിബിഐ ബാങ്കിന്റെ ‘ഉടമസ്ഥാവകാശം’ ഇന്ത്യൻ വംശജനായ കനേഡിയൻ ശതകോടീശ്വരൻ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സിന്റെ കൈകളിലേക്ക്. യുഎഇയിലെ നിക്ഷേപസ്ഥാപനമായ എൻബിഡി എമിറേറ്റ്സും ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാൻ രംഗത്തുണ്ടെങ്കിലും ഫെയർഫാക്സുമായി ഡീലിലെത്താൻ കേന്ദ്രം ഏതാണ്ട് തീരുമാനിച്ചെന്നാണ് സൂചന. കേന്ദ്രവും ഫെയർഫാക്സും സ്ഥിരീകരിച്ചിട്ടില്ല.
കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 50 ശതമാനത്തിനടുത്തും ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്. കേന്ദ്രവും എൽഐസിയും ചേർന്ന് 60.72% ഓഹരികളാണ് വിൽക്കുക. 30.48% ഓഹരികൾ വിൽക്കുന്ന കേന്ദ്രത്തിന് 26,620 കോടി രൂപ നിലവിലെ ഓഹരിവില പ്രകാരം കിട്ടുമെന്ന് കരുതുന്നു. എൽഐസി വിൽക്കുന്ന 30.24% ഓഹരികളും ചേരുമ്പോൾ ആകെ ഇടപാട് 53,000 കോടിയാകും.
ഐഡിബിഐ ബാങ്കിനെ വിൽക്കാൻ കേന്ദ്രവും ഏറ്റെടുക്കാൻ ഫെയർഫാക്സും ഏറെക്കാലമായി ശ്രമിക്കുകയാണ്. എന്നാൽ, പ്രതീക്ഷിച്ച വിലഓഫർ കിട്ടാത്തതിനാൽ കേന്ദ്രം വിൽപനനീക്കം മന്ദഗതിയിലാക്കി. കഴിഞ്ഞവർഷം ഓഹരിക്ക് 75 രൂപ വീതം നൽകി ഏറ്റെടുക്കാമെന്ന ഓഫറായിരുന്നു ഫെയർഫാക്സ് മുന്നോട്ടുവച്ചത്. പുതുക്കിയ ഓഫറിൽ ഫെയർഫാക്സ് വാഗ്ദാനം ചെയ്യുന്നത് 81 രൂപയാണെന്ന് അറിയുന്നു.
തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിൽ (പഴയപേര് കാത്തലിക് സിറിയൻ ബാങ്ക്) 40% ഓഹരിപങ്കാളിത്തം നിലവിൽ ഫെയർഫാക്സിനുണ്ട്. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം ഒരാൾക്ക് ഒരേസമയം രണ്ട് ബാങ്കിങ് ലൈസൻസ് കൈവശം വയ്ക്കാൻ പറ്റില്ല. അതായത് ഒരേസമയം രണ്ട് ബാങ്കിന്റെ പ്രൊമോട്ടർ പദവി വഹിക്കാനാവില്ല.
ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്താൽ ഫെയർഫാക്സ് ഒന്നുകിൽ സിഎസ്ബിഐ ബാങ്കിനെയും ഐഡിബിഐ ബാങ്കിനെയും ലയിപ്പിക്കണം. അല്ലെങ്കിൽ സിഎസ്ബി ബാങ്കിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയണം. സിഎസ്ബി ബാങ്കിലെ ഓഹരികൾ വിറ്റൊഴിയാനാകും ഫെയർഫാക്സ് ശ്രമിച്ചേക്കുകയെന്ന് സൂചനകളുണ്ട്.
ഐഡിബിഐ ബാങ്ക്: വിൽപന നാൾവഴി
∙ സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ട സ്വകാര്യബാങ്കായ ഐഡിബിഐ ബാങ്കിനെ 2019ൽ ആണ് എൽഐസിയും കേന്ദ്രവും ചേർന്ന് ഏറ്റെടുത്ത് രക്ഷാപ്രവർത്തനം നടത്തിയത്. 51% ഓഹരികളായിരുന്നു എൽഐസി അന്ന് 21,264 കോടിക്ക് സ്വന്തമാക്കിയത്.
∙ 2021ൽ ഐഡിബിഐ ബാങ്ക് ഓഹരി വിറ്റഴിക്കാൻ കേന്ദ്രം തീരുമാനമെടുത്തു. 60.72% ഓഹരികൾ വിറ്റൊഴിയാനുള്ള തീരുമാനം 2022ലുമെടുത്തു.
∙ തുടക്കം മുതൽ ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാൻ ഫെയർഫാക്സ് രംഗത്തുണ്ടായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച വില ആരും ഓഫർ ചെയ്യാത്തതിനാൽ കേന്ദ്രം വിൽപനനീക്കം മാറ്റിവച്ചു.
∙ 2026 ജൂലൈയിൽ ഫെയർഫാക്സിൽ നിന്ന് പുതുക്കിയ ബിഡ് ലഭിച്ചു.
∙ വമ്പൻ ഡീൽ: 60.72% ഓഹരികൾ ഏറ്റെടുക്കാൻ ഫെയർഫാക്സ് 570 കോടി ഡോളർ ചെലവിട്ടേക്കും. ആർബിഎൽ ബാങ്കിനെ ഏറ്റെടുക്കാൻ എമിറേറ്റ്സ് എൻബിഡി ചെലവിട്ട 280 കോടി ഡോളറാണ് നിലവിൽ ഇന്ത്യൻ ബാങ്കിങ് രംഗത്തേക്ക് എത്തിയ ഏറ്റവും വലിയ വിദേശനിക്ഷേപം.
പൊതുമേഖലാ ഓഹരി വിൽപന ലക്ഷ്യം
നടപ്പുവർഷം (2026-27) പൊതുമേഖലാ കമ്പനികളുടെ ഓഹരി വിൽപനവഴി 80,000 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രലക്ഷ്യം. ഇതിനകം ജിഐസി, കോൾ ഇന്ത്യ, എൻഎച്ച്പിസി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ നിശ്ചിത ഓഹരികൾ വിറ്റഴിച്ച് 20,272 കോടി രൂപ നേടി.
ഐഡിബിഐ ബാങ്ക് ഓഹരി വിൽപന നടന്നാൽ കേന്ദ്രത്തിന് അതു വലിയ നേട്ടമാകും. ഷിപ്പിങ് കോർപ്പറേഷൻ, എൻഎംഡിസി സ്റ്റീൽ, എച്ച്എൽഎൽ ലൈഫ്കെയർ, ബെമൽ തുടങ്ങിയ കമ്പനികളുടെ ഓഹരിവിൽപനയാണ് കേന്ദ്രത്തിന്റെ മനസ്സിലുള്ളത്.






