
കാസർഗോഡ്: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന റോഡ് സുരക്ഷാ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക അവബോധ പരിപാടി സംഘടിപ്പിച്ചു. രണ്ട് കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നായി 2400-ലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
റോഡിലെ ഉത്തരവാദിത്വപരമായ പെരുമാറ്റം, സുരക്ഷിത യാത്ര, ഗതാഗത നിയമങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക അറിവ് നൽകുകയായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം. യഥാർത്ഥ റോഡ് സാഹചര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പരിശീലനങ്ങൾ വിദ്യാർത്ഥികളിൽ കൂടുതൽ അവബോധം സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു.
‘സേഫ്റ്റി ഫോർ എവരിവൺ’ എന്ന മുദ്ര്യാവാക്യമുയർത്തിയായിരുന്നു പരിപാടി. 2050 ഓടെ ഹോണ്ട വാഹനങ്ങളുമായി ബന്ധപ്പെട്ട അപകട മരണങ്ങൾ ഇല്ലാതാക്കുക, ഇന്ത്യയിൽ 2030 ഓടെ റോഡ് അപകട മരണങ്ങൾ പകുതിയായി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തോടൊപ്പമുള്ള പ്രവർത്തനങ്ങളാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ നടത്തിവരുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 5 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ഇ-ഗുരുകുൽ ഡിജിറ്റൽ റോഡ് സുരക്ഷാ പഠന പ്ലാറ്റ്ഫോമും ഹോണ്ട അവതരിപ്പിച്ചതായി അധികൃതർ അറിയിച്ചു.






