
ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി മേഖലയില്‍ ചരിത്ര നേട്ടം. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 468 ബില്യണ്‍ ഡോളറായിരുന്ന ഇന്ത്യയുടെ മൊത്തം കയറ്റുമതി, 2025-26 ആയപ്പോഴേക്കും എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 863 ബില്യണ്‍ ഡോളറിലെത്തി. 5.7 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ(സിഎജിആര്‍) രാജ്യം കൈവരിച്ച ഈ മുന്നേറ്റം, ആഗോള വിപണിയില്‍ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ എത്രത്തോളം ശക്തമാണെന്നതിന്റെ തെളിവാണ്.
ചരക്ക് കയറ്റുമതി 310 ബില്യണ്‍ ഡോളറില്‍ നിന്ന് 442 ബില്യണ്‍ ഡോളറായി ഉയര്‍ന്നപ്പോള്‍, സേവന കയറ്റുമതി 9.3 ശതമാനം സിഎജിആര്‍ വളര്‍ച്ചയോടെ 158 ബില്യണ്‍ ഡോളറില്‍ നിന്ന് 421 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചു. കൂടാതെ, പെട്രോളിതര കയറ്റുമതി 387.9 ബില്യണ്‍ ഡോളറിന്റെ പുതിയ റെക്കോര്‍ഡ് കുറിച്ചു. കയറ്റുമതിയുടെ വൈവിധ്യവല്‍ക്കരണവും ആഴവും ഈ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ആഗോള മൂല്യ ശൃംഖലകളില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാന്‍ നിര്‍ണ്ണായകമായ പല വ്യാപാര കരാറുകളും രാജ്യത്തെ സഹായിച്ചു. ഇന്ത്യ-ഇഎഫ്ടിഎ, ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍, ഇന്ത്യ-യുഎഇ സിഇപിഎ എന്നിവ ഇതില്‍ പ്രധാനമാണ്. ഈ കരാറുകള്‍ വഴി നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ കയറ്റുമതിക്കാണ് തീരുവ രഹിത പ്രവേശനവും താരിഫ് ഇളവുകളും ലഭിക്കുന്നത്, ഇത് ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെ പുതിയ തലത്തിലെത്തിച്ചു.
പ്രാദേശിക തലത്തില്‍ പഞ്ചാബിനും ഹരിയാനയ്ക്കും ഈ വളര്‍ച്ച വലിയ അവസരങ്ങളാണ് ഒരുക്കുന്നത്. തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ്, ഭക്ഷ്യ സംസ്‌കരണം എന്നിവയില്‍ പഞ്ചാബ് തിളങ്ങുമ്പോള്‍, ബസുമതി അരി, മാംസ ഉല്‍പ്പന്നങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയില്‍ ഹരിയാന കയറ്റുമതി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ചണ്ഡീഗഢില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ എപിഇഡിഎ റീജിയണല്‍ ഓഫീസ് കാര്‍ഷിക-ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.






