ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

തിരുവനന്തപുരം: കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു കോടി രൂപയില്‍ നിന്നും മൂന്ന് കോടിയായി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്.

നേരത്തേ ഐടി മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി ഐടി ഇതര മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാകും.

പുതിയ ഉത്തരവ് പ്രകാരം ഐടി, ഐടി ഇതര മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും മൂന്നു കോടി രൂപ വരെയുള്ള സേവനങ്ങളും ഉത്പന്നങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവര്‍ക്ക് വാങ്ങാവുന്നതാണ്.

പരിധി വര്‍ധിപ്പിക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള നൂതന സാങ്കേതിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉപയോഗിക്കാനാകും. കൃഷി, തദ്ദേശസ്വയംഭരണം, ആരോഗ്യം, ടൂറിസം തുടങ്ങി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 49 വകുപ്പുകള്‍ക്കും 1000-ലധികം ഉപസ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വലിയൊരു വിപണി മുന്‍പേ തുറന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതുവഴി സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാകും.

സ്റ്റേറ്റ് യുണീക്ക് ഐഡി യുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ടെന്‍ഡര്‍ നടപടിക്രമങ്ങളില്ലാതെ ഉല്പന്നങ്ങളും സേവനങ്ങളും നേരിട്ട് വാങ്ങുന്നതിനുള്ള ധനപരിധി 20 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷമാക്കി ഉയര്‍ത്തിട്ടുമുണ്ട്. ഇതിനായി സ്റ്റോര്‍സ് പര്‍ച്ചേസ് വകുപ്പും ഇലക്ട്രോണിക്സും വിവര സാങ്കേതിക വകുപ്പും സംയുക്തമായി വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.

സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ പ്രാരംഭഘട്ടത്തിലെ ഉപയോഗം അവരുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന പ്രധാനഘടകമാണ്. ഈ സാഹചര്യത്തില്‍ നൂതനാശയങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ഉപഭോക്താക്കളായി സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ രംഗത്തെത്തി സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് കെഎസ് യുഎം വഴി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഗവണ്‍മെന്‍റ് ആസ് എ മാര്‍ക്കറ്റ് പ്ലെയ്സ്.

സ്റ്റാര്‍ട്ടപ്പുകളുടെ ഉല്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഇന്നവേഷന്‍ ഇന്‍ ഗവേണന്‍സ് മെച്ചപ്പെടുമെന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ദ്രുതഗതിയിലാകുമെന്നും കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും 17 കോടി രൂപയുടെ 188 സേവനങ്ങള്‍/ ഉല്‍പ്പന്നങ്ങള്‍ ‘ഗവണ്‍മെന്‍റ് ആസ് എ മാര്‍ക്കറ്റ് പ്ലേസ്’പദ്ധതിക്ക് കീഴിലായി ഇതുവരെ വിജയകരമായി നടന്നിട്ടുണ്ടെന്ന് പ്രൊജക്ട് ഹെഡ് വരുണ്‍ ജി പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടേയും ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡിന്‍റേയും (ഡിപിഐഐടി) രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയെന്ന അംഗീകാരം ലഭിച്ചിട്ടുള്ള ഈ പദ്ധതി വിവിധ സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം കേരളത്തില്‍ 107 സര്‍ക്കാര്‍ വകുപ്പുകള്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ ഉപഭോക്താക്കളാണ്. ജെന്‍ റോബോട്ടിക്സ്, ബാഗ്മോ, ടി എന്‍ ക്യൂ ഇന്‍ഗേറ്റ് എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലെ ഗവണ്‍മെന്‍റ് ആസ് എ മാര്‍ക്കറ്റ് പ്ലേസ് പദ്ധതി വഴി വിപണി വിപുലീകരിച്ചവയാണ്.

സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിന് വകുപ്പുകളെ പിന്തുണയ്ക്കുന്ന വിവിധ സര്‍ക്കാര്‍ ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അത്തരം ചില പദ്ധതികളാണ് മാര്‍ക്കറ്റ് പ്ലേസ്മെന്‍റ് സ്കീം, ഡിമാന്‍ഡ് ഡേ, ഡെമോ ഡേ, ഡൈറക്ട് പ്രൊക്യുര്‍മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സോണ്‍ എന്നിവ.

രജിസ്ട്രേഷന്‍ കഴിഞ്ഞ് മൂന്ന് വര്‍ഷമായതോ അല്ലെങ്കില്‍ കെഎസ് യുഎം പ്രൊഡക്ട് ഐഡി ലഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും പുതിയ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത.

X
Top