
തിരുവനന്തപുരം: കേരളത്തിൻ്റെ അഭിമാനമായ സ്പേസ്ടെക് സ്റ്റാർട്ടപ്പ് ‘ഹെക്സ്20’ ബഹിരാകാശ രംഗത്ത് വീണ്ടുമൊരു ചരിത്ര വിജയം കുറിച്ചിരിക്കുന്നു. തങ്ങളുടെ കന്നി ഉപഗ്രഹമായ ‘നിള’ വിക്ഷേപിച്ചതിൻ്റെ ഒന്നാം വാർഷികത്തിൽ തന്നെ, രണ്ടാമത്തെ ഉപഗ്രഹവും വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചാണ് ഈ തിരുവനന്തപുരം ടെക്നോപാർക്ക് അധിഷ്ഠിത കമ്പനി കരുത്ത് തെളിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ടെക്നോപാർക്ക് ഈ സന്തോഷവാർത്ത പങ്കുവച്ചത്. തായ്‌വാൻ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി ഹെക്സ്20 നിർമ്മിച്ച ‘KOYO’ എന്ന ഉപഗ്രഹമാണ് ഇപ്പോൾ വിജയകരമായി വിക്ഷേപിച്ചത്.
ലോകപ്രശസ്‌ത വ്യവസായി ഇലോൺ മസ്കിൻ്റെ ബഹിരാകാശ ഗവേഷണ ഏജൻസിയായ സ്‌പേസ് എക്‌സിൻ്റെ ‘ട്രാൻസ്‌പോർട്ടർ-17’ മിഷൻ്റെ ഭാഗമായാണ് ഉപഗ്രഹം വിക്ഷേപിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള വലിയൊരു പങ്കാളിത്തത്തിൻ്റെ ഭാഗമാകാനും ആഗോള സ്പേസ്ടെക് വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും ഈ വിക്ഷേപണത്തിലൂടെ ഹെക്സ്20-ക്ക് സാധിച്ചു.
വിക്ഷേപണം വിജയകരം; സിഗ്നലുകൾ ലഭ്യമായിത്തുടങ്ങി
ബഹിരാകാശത്ത് എത്തി ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ ഉപഗ്രഹം വിജയകരമായി വിന്യസിക്കപ്പെട്ടു. വിന്യാസത്തിന് ശേഷം 40 മിനിറ്റുകൾക്കകം തന്നെ ‘KOYO’യിൽ നിന്നുള്ള ആദ്യ ബീക്കൺ സിഗ്നലുകൾ HEX20-ന് ലഭിച്ചു തുടങ്ങി. ‘സാറ്റേനാഗ്സ്’ എന്ന അമച്വർ സാറ്റലൈറ്റ് കൂട്ടായ്മയാണ് ഈ സിഗ്നലുകൾ ഡീകോഡ് ചെയ്തത്. ഉപഗ്രഹം പൂർണ്ണ സജ്ജമാണെന്ന് ഇതോടെ സ്ഥിരീകരിച്ചു.
കഴിഞ്ഞ വർഷമാണ് കമ്പനി തങ്ങളുടെ ആദ്യ ഉപഗ്രഹമായ ‘നീല’ വിക്ഷേപിച്ചത്. സ്‌പേസ് എക്‌സുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് വിക്ഷേപിച്ച ‘നിള’, ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ റൈഡ്ഷെയർ ഉപഗ്രഹവും കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ സ്വകാര്യ ഉപഗ്രഹവുമായിരുന്നു.
ഗ്ലോബൽ പാർട്‌ണര്‍ പദവിയിലേക്ക് HEX20
“ആഗോളതലത്തിൽ വിശ്വസനീയമായ ഒരു സാറ്റലൈറ്റ് മിഷൻ പാർട്ണർ എന്ന നിലയിലേക്ക് HEX20-നെ ഉയർത്തുന്നതിൽ ‘KOYO’ നിർണ്ണായക ചുവടുവെപ്പാണ്. ഓരോ വിജയകരമായ ദൗത്യവും ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളുടെ കരുത്ത് വർധിപ്പിക്കുന്നു. ചെലവ് കുറഞ്ഞതും വേഗതയേറിയതുമായ സാറ്റലൈറ്റ് സേവനങ്ങൾക്ക് ആവശ്യക്കാർ ഏറിവരുന്ന ഈ സാഹചര്യത്തിൽ, വിദേശ സർക്കാരുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും തങ്ങളുടെ ബഹിരാകാശ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ HEX20 പ്രതിജ്ഞാബദ്ധമാണ്,” ഈ വിജയത്തെക്കുറിച്ച് HEX20 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമൽ ചന്ദ്രൻ പറഞ്ഞു.
ഉപഗ്രഹം നിലവിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ചീഫ് ടെക്നോളജി ഓഫീസറും കോ-ഫൗണ്ടറുമായ അനുരാഗ് രഘു വ്യക്തമാക്കി. 1500-ലധികം ബീക്കൺ പാക്കറ്റുകൾ ഇതിനകം ഡീകോഡ് ചെയ്തിട്ടുണ്ടെന്നും, ഗ്രൗണ്ട് സ്റ്റേഷനിൽ നിന്ന് 75-ലധികം കമാൻഡുകൾ വിജയകരമായി കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ആഴ്ചയോടെ പ്രധാന പേലോഡ് പ്രവർത്തനങ്ങൾ ആരംഭിക്കും.
പല അന്താരാഷ്ട്ര സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് KOYO നിർമ്മിച്ചിരിക്കുന്നത്. തായ്‌വാൻ അജി വേഴ്‌സ്, ഫൈബർ ഒപ്റ്റിക് ഗൈറോസ്‌കോപ്പ്, യു.എസ്.എ ആംപ്ലിഫൈഡ് സ്‌പേസ്, തായ്‌വാൻ ഇ.ടി സ്‌പേസ് പവർ, കൂടാതെ അമച്വർ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള ഒരു ഡിജിപീറ്ററും ഇതിലുണ്ട്.
തങ്ങളുടെ ആദ്യ മിഷനിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടാണ് KOYO രൂപകൽപ്പന ചെയ്തതെന്നും, സോളാർ പാനൽ വിന്യാസത്തിനായുള്ള പുതിയ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിക്കാൻ ഇതിലൂടെ സാധിച്ചെന്നും അനുരാഗ് രഘു കൂട്ടിച്ചേർത്തു.
കമ്പനിയുടെ കോ-ഫൗണ്ടറും ഡയറക്ടറുമായ എം.ബി അരവിന്ദ്, ടീമിൻ്റെ കഠിനാധ്വാനത്തെയും ഉൽപ്പന്ന വികസന മികവിനെയും അഭിനന്ദിച്ചു. അടുത്ത 12 മാസത്തിനുള്ളിൽ ആറ് പുതിയ ബഹിരാകാശ ദൗത്യങ്ങളാണ് വിക്ഷേപണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
വരാനിരിക്കുന്ന പ്രധാന ദൗത്യങ്ങൾ
നീല III (NILA III): യുകെ ആസ്ഥാനമായുള്ള ‘ഓംസ്‌പേസ്’ കമ്പനിയുടെ പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി നിർമ്മിച്ച ക്യൂബ്സാറ്റ് ഉപഗ്രഹം.
സായ്‌സി (SAISI): തായ്‌വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി കപ്പലുകളെ തിരിച്ചറിയുന്നതിനായി വികസിപ്പിച്ച ഉപഗ്രഹം.
കോസ്പാർ-1 (COSPAR-1): ആഗോള തലത്തിലെ വിവിധ ബഹിരാകാശ ഏജൻസികളുമായി സഹകരിച്ച് ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കാനുള്ള സംയുക്ത ഉപഗ്രഹം.
എമിറേറ്റ്‌സ് ആസ്റ്ററോയ്ഡ് മിഷൻ ഇംപാക്ടർ പ്രോബ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ (UAE) ബഹിരാകാശ ദൗത്യത്തിൻ്റെ ഭാഗമായി ‘ജസ്റ്റീഷ്യ’ എന്ന ഛിന്നഗ്രഹത്തെ ചിത്രീകരിക്കാനും അതിൽ ഇടിച്ചിറങ്ങാനും രൂപകൽപ്പന ചെയ്ത ദൗത്യം.
ചരിത്രത്തിൽ ഒരു മൈക്രോസാറ്റ്/ക്യൂബ്സാറ്റ് ഉപഗ്രഹം നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്രയായിരിക്കും ഇത്.
മായ-വി1 (MAYA-V1) & ഡിങ്ക്-എൻ1 (DINK-N1): വിവിധ ഉപഭോക്താക്കളുടെ പേലോഡുകൾക്കൊപ്പം ഹെക്സ്20-യുടെ സ്വന്തം തെർമൽ, വിഷ്വൽ എർത്ത് ഇമേജിംഗ് പേലോഡുകളും വഹിക്കുന്ന അഗ്രഗേറ്റർ ദൗത്യങ്ങൾ. ഇവ ഭൂമിയിലെ വിവിധ ആവശ്യങ്ങൾക്കായുള്ള കൃത്യമായ നിരീക്ഷണ വിവരങ്ങൾ ലഭ്യമാക്കും.
കേരളത്തിൻ്റെ അഭിമാന നേട്ടം
അമേരിക്കൻ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്‌പേസ് എക്‌സുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പാണ് ഹെക്സ്20. കമ്പനിയുടെ ആദ്യ ഉപഗ്രഹമായ ‘നിള’യുടെ പേര് കേരളത്തിലെ ഭാരതപ്പുഴയെയും (നിളാനദി) അവർ പ്രവർത്തിക്കുന്ന ടെക്നോപാർക്ക് കെട്ടിടത്തെയും സൂചിപ്പിക്കുന്നതാണ്.
ഐഎസ്ആർഒ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഇന്ത്യയിലെ പ്രാദേശിക നിർമ്മാണ ശൃംഖലയുമായി ഹെക്സ്20 കൈകോർത്തിട്ടുണ്ട്. നിലവിൽ ഇന്ത്യക്ക് പുറമെ അമേരിക്ക, യുഎഇ, തായ്‌വാൻ എന്നീ രാജ്യങ്ങളിലും സാന്നിധ്യമുള്ള കമ്പനി, ഉപഭോക്താക്കൾക്കായി പ്രത്യേക സാറ്റലൈറ്റ് പ്ലാറ്റ്‌ഫോമുകളും ഇൻ-ഓർബിറ്റ് പരീക്ഷണങ്ങൾക്കായുള്ള മിഷൻ-ആസ്-എ-സർവീസ് സേവനങ്ങളും നൽകിവരുന്നു.






