പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

റെക്കോർഡ് തകർത്ത് സ്വർണം; പവന് 600 രൂപ കൂടി 55,680 ആയി

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയരത്തിലേക്ക് ഇന്ന് കുതിച്ചുയർന്ന് സ്വർണ വില. ഗ്രാമിന് 75 രൂപ മുന്നേറി വില 6,960 രൂപയിലെത്തി. പവന് 600 രൂപ ഉയർന്ന് വില 55,680 രൂപയായി.

കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയും എന്ന റെക്കോർഡ് ഇനി മറക്കാം.

പണിക്കൂലിയും ജിഎസ്ടിയുമടക്കം ഇന്ന് പവന് കേരളത്തിലെ വില 60,000 രൂപയ്ക്ക് മുകളിലുമെത്തി.

രാജ്യാന്തര വിപണിയിലെ റെക്കോർഡ് ആവേശമാക്കിയാണ് കേരളത്തിലും വിലക്കുതിപ്പ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക അടിസ്ഥാന പലിശനിരക്കിൽ ബമ്പർ‌ വെട്ടിക്കുറയ്ക്കൽ നടത്തിയതിന് പിന്നാലെ യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായനിരക്കും (യുഎസ് ട്രഷറി യീൽഡ്) ഇടിഞ്ഞിരുന്നു.

ഇതോടെ നിക്ഷേപകർ ഡോളറിനെയും കടപ്പത്രങ്ങളെയും കൈവിട്ട് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് ചേക്കേറിയതാണ് വിലക്കുതിപ്പിന് വളമായത്. മധ്യേഷ്യയിൽ ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം കനക്കുന്നതും ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ‌ ആഭരണ ഡിമാൻഡ് കൂടിയതും സ്വർണ വില വർധനയുടെ ആക്കം കൂട്ടി.

രണ്ടുദിവസം; കുതിച്ചത് 1,080 രൂപ

കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം കേരളത്തിൽ പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയും ഉയർന്നു. 18 കാരറ്റ് സ്വർണ വിലയും കുത്തനെ കൂടുകയാണ്. ഇന്നലെ 50 രൂപയും ഇന്ന് 60 രൂപയും ഗ്രാമിന് വർധിച്ചു. ഗ്രാമിന് 5,775 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം.

അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 96 രൂപ. 2020ൽ സ്വർണ വില പവന് 32,000 രൂപയായിരുന്നു. ഇന്ന് 55,680 രൂപ. ഏതാണ്ട് ഇരട്ടിക്കടുത്ത് വർധന. 2010ൽ വില 11,000 രൂപ മാത്രമായിരുന്നു.

രാജ്യാന്തര സാഹചര്യം

രാജ്യാന്തര തലത്തിൽ സാഹചര്യം സ്വർണ വില വർധനയ്ക്ക് അനുകൂലമാണ്. ഗോൾഡ് ഇടിഎഫ് അടക്കമുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകർ‌ ഒഴുകുന്നു. ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ നവരാത്രി, ദസ്സറ, ദീപാവലി ഉത്സവകാലവും വിവാഹ സീസണും പടിവാതിലിൽ എത്തിക്കഴിഞ്ഞു.

സ്വർണാഭരണ വിൽപന കുതിക്കാറുള്ള സീസൺ ആണിത്. ഡിമാൻഡ് കൂടുന്നതോടെ വിലയും കുതിക്കും.

X
Top