
ന്യൂഡൽഹി: സ്വർണത്തിന്റെ തീരുവ വർധിപ്പിച്ചിട്ടും ഇറക്കുമതിയിൽ കാര്യമായ കുറവില്ലെന്ന് വ്യക്തമാക്കുന്നതാണ് വാണിജ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ.
അനിവാര്യമല്ലാത്ത ഇറക്കുമതി കഴിയുന്നത്ര കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മേയ് 13ന് സ്വർണം, വെള്ളി തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കേന്ദ്രം കുത്തനെ വർധിപ്പിച്ചത്. 6 ശതമാനമായിരുന്ന തീരുവയാണ് ഒറ്റയടിക്ക് 15 ശതമാനമായി വർധിപ്പിച്ചത്.
ഇതിനും മുൻപേ ഏവരെയും അമ്പരിപ്പിച്ച് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയും വന്നിരുന്നു. ‘‘അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണം’’ എന്നായിരുന്നു മോദി പറഞ്ഞത്. ഇന്ത്യയുടെ വിദേശനാണ്യം സംരക്ഷിക്കേണ്ടത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ആഹ്വാനം. ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്ന് മോദിയുടെ ആഹ്വാനത്തിന് പിന്നാലെ വിലയിരുത്തപ്പെട്ടിരുന്നു. അതുതന്നെ സംഭവിക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ വർഷം മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കൊല്ലം മേയിലെ സ്വർണ ഇറക്കുമതി വർധന 34 ശതമാനമാണ്. 2025 മേയിൽ ഇറക്കുമതി ചെയ്തത് 255 കോടി ഡോളറിന്റെ സ്വർണമാണെങ്കിൽ 2026 മേയിൽ ഇത് 342 കോടി ഡോളറായി ഉയർന്നു.
ഏപ്രിൽ മാസത്തെ ഇറക്കുമതി മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 81 ശതമാനവും വർധിച്ചിരുന്നു.






