
യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. യുഡിഎഫ് പ്രകടനപത്രികയെ ശ്രദ്ധേയമാക്കിയ പ്രഖ്യാപനങ്ങളും ഇന്ദിര ഗ്യാരൻ്റിയുമൊക്കെ എങ്ങനെ നടപ്പാക്കും എന്നറിയാൻ സംസ്ഥാനത്തിന് ആകാംക്ഷയുണ്ട്.
ബജറ്റ് എത്തും മുമ്പ് തന്നെ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പം, കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്രയുമൊക്കെ സർക്കാർ നടപ്പാക്കി കഴിഞ്ഞു. അങ്കണവാടി ടീച്ചർമാർക്കും ആയമാർക്കുമുൾപ്പെടെ ഓണറേറിയവും ഉയർത്തി. കേരളത്തിലെ കോളേജ് വിദ്യാർഥിനികൾക്ക് 1000 രൂപ സൗജന്യ സ്റ്റൈപൻഡ് നൽകുമെന്ന് പ്രഖ്യാപനവും നടപ്പാക്കാനൊരുങ്ങുന്നു എന്നാണ് സൂചന.
പക്ഷേ ക്ഷേമപ്രഖ്യാപനങ്ങൾ തിളക്കം നൽകിയ ആ പ്രകടന പത്രിക പൂർണമായല്ലെങ്കിലും ഭാഗികമായി പോലും നടപ്പാക്കാൻ പറ്റുന്ന സാമ്പത്തിക സ്ഥിതിയിൽ അല്ല കേരളം. പൊതുവെ പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് പുതിയ പ്രഖ്യാപനം മൂല്യം 800 കോടി രൂപയാണ് അധിക വാർഷിക നഷ്ടം പ്രതീക്ഷിക്കുന്നത്. മറ്റ് പ്രഖ്യാപനങ്ങളും സർക്കാരിൻ്റെ ബാധ്യത ഉയർത്തുകയാണ്. സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശികകൾ, ഉയർന്ന ക്ഷേമ പെൻഷൻ എന്നിവയെല്ലാം തടസമില്ലാതെ വിതരണം ചെയ്യുകയും വേണം.
കേന്ദ്രം കൂടുതൽ കുരുക്കുമോ?
ഉയർന്ന കടബാധ്യതയും ധനകമ്മിയും റവന്യൂകമ്മിയും ശ്വാസം മുട്ടിക്കുന്ന സംസ്ഥാനത്തിന് അടുത്തിടെ കേന്ദ്രത്തിൻ്റെ ഷോക്ക് ട്രീറ്റ്മൻ്റ് കിട്ടി. റവന്യൂ കമ്മി ഇനത്തിൽ കേന്ദ്ര ഗ്രാൻ്റായി ലഭിക്കേണ്ട 14317 കോടി രൂപ ലഭിക്കില്ല. ഇടതോ, വലതോ.. ഭരണം ഏതായാലും കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സമീപനത്തിലും വിഹിതത്തിലും കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഏറെക്കുറെ വ്യക്തമായി. കൂടുതൽ ശ്വാസം മുട്ടാനുമിടയുണ്ട്.
കേന്ദ്ര സർക്കാർ സഹായങ്ങൾക്കായി സംസ്ഥാനം പാടുപെടേണ്ടി തന്നെ വരും. കേന്ദ്ര നികുതി വിഹിതത്തിലും കുറവ് വരും . അപ്പോൾ ഈ കുറയുന്ന വരുമാനം കണ്ടെത്തൽ കൂടെ സർക്കാരിന് അധിക ബാധ്യതയാകും. ശമ്പളം, പെൻഷൻ, ഡിഎ എന്നിവയൊക്കെ കഴിഞ്ഞാൽ സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ വലിയ വിഹിതം ഒന്നുമില്ലെന്നും ഇത് തെറ്റായ പ്രവണതയാണെന്നും യുഡിഎഫ് സർക്കാരിൻ്റെ ധവളപത്രം ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പ്രതിസന്ധിയെ സർക്കാർ എങ്ങനെ മറികടക്കുമെന്നും സംസ്ഥാനത്തിൻ്റെ വികസനത്തിനായി എങ്ങനെ അധിക പണം കണ്ടെത്തും എന്നതും യുഡിഎഫ് സർക്കാരിന് മുന്നിലുള്ള കനത്ത വെല്ലുവിളിയാണ്.
വരുമാന വർധനക്കായി ഇനി എന്തൊക്കെ?
നിലവിൽ പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വരുമാന വർധനക്കായി പൊതുജനങ്ങളെ ബാധിക്കുന്ന നീക്കങ്ങൾ ഒറ്റയടിക്ക് നടപ്പാക്കാനുമാകില്ല. ഇന്ധനം, മദ്യം, ലോട്ടറി, പ്രത്യക്ഷ നികുതികൾ.. വരുമാന വർധനക്കായി എന്തുനടപടികളാകും പുതിയ സർക്കാർ സ്വീകരിക്കുക? കിഫ്ബിയിൽ സമഗ്രമായ അഴിച്ചുപണി വേണമെന്ന് പറയുന്ന സർക്കാരിന് കിഫ്ബിയുടെ ബാധ്യത കുറക്കാനും അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതൽ പണം സമാഹരിക്കാനും എന്തൊക്കെയാണ് അധികമായി ചെയ്യാനാകുക? ബജറ്റിനപ്പുറത്ത് വികസന പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്തും?
വിഡി സർക്കാരിനും പുതിയ ബജറ്റിനും ഓൾ ദ ബെസ്റ്റ് പറഞ്ഞ് മുൻധനമന്ത്രിമാരായ തോമസ് ഐസക്കും കെഎൻ ബാലഗോപാലും ഉൾപ്പെടെ പ്രതിപക്ഷ നിരയിലുണ്ട്. ബജറ്റ് വരട്ടെ കാണാം. എന്ന ലൈൻ. അതെന്തായാലും പുതിയ സർക്കാരിന് മുന്നിലുള്ള വരുമാനം ഉയർത്തൽ ബാധ്യത അത്ര എളുപ്പമല്ല.
ധനവകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് മുന്നിലുള്ളത് ഉയർന്ന കടബാധ്യതയുള്ള കേരളത്തിൻ്റെ സാമ്പത്തിക ആരോഗ്യം വലിയ പരിക്കില്ലാതെ സംരക്ഷിക്കുക എന്ന വലിയ ബാധ്യത കൂടെയാണ്.






