
ന്യൂഡെല്‍ഹി: പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വ്യോമമേഖലാ വിലക്ക് സ്വമേധയാ ഏറ്റെടുത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളും. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കുകയാണ് പ്രധാന വിമാനക്കമ്പനികളെല്ലാം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേയ്‌സ്, സ്വിസ് എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ്, ഇറ്റാലിയന്‍ വിമാനക്കമ്പനിയായ ഐടിഎ, പോളണ്ടില്‍ നിന്നുള്ള വിമാനക്കമ്പനിയായ എല്‍ഒടി എന്നിവയടക്കം യൂറോപ്പില്‍ നിന്നുള്ള പ്രധാന വിമാനക്കമ്പനികളെല്ലാം സ്വമേധയാ പാകിസ്ഥാന് മുകളിലൂടെയുള്ള പറക്കല്‍ ഒഴിവാക്കി.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇന്ത്യക്കും ഇടയിലുള്ള പറക്കല്‍ ദൂരം കൂടുകയും വിമാനങ്ങള്‍ സര്‍വീസ് പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂറോളം അധികം എടുക്കുകയും ചെയ്യുന്നുണ്ട്. മിക്ക വിമാനങ്ങളും ഇറാഖിന് മുകളിലെത്തി ഇറാനില്‍ പ്രവേശിക്കാതെ പാകിസ്ഥാനും ഒഴിവാക്കി സൗദി അറേബ്യയുടെ ഭാഗത്തുകൂടി ഗുജറാത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.
പാകിസ്ഥാന് ഭീമമായ നഷ്ടം
ഓവര്‍ഫ്‌ളൈറ്റ് ഫീ ഇനത്തില്‍ ലഭിക്കേണ്ട ദശലക്ഷക്കണക്കിന് ഡോളര്‍ തുകയാണ് പാകിസ്ഥാന് ഇതിലൂടെ നഷ്ടപ്പെടുന്നത്. പാക് വ്യോമമേഖല ഉപയോഗിക്കുന്ന വിമാനങ്ങള്‍ പാകിസ്ഥാന് നല്‍കേണ്ടുന്ന ഫീയാണ് ഓവര്‍ഫ്‌ളൈറ്റ് ഫീ.
2019 ഫെബ്രുവരിയില്‍ ബാലാകോട്ട് ഭീകര ക്യാംപില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ വ്യോമമേഖലയിലേക്കുള്ള വിമാനങ്ങളുടെ പ്രവേശനം പാകിസ്ഥാന്‍ നിരോധിച്ചിരുന്നു. അഞ്ച് മാസം കൊണ്് 1000 കോടി രൂപയോളമാണ് പാകിസ്ഥാന് സംഭവിച്ച നഷ്ടം.
വിമാനക്കമ്പനികള്‍ക്കും ഈ സാഹചര്യം വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതുവരെ യാത്രക്കാരില്‍ നിന്ന് ഇതിന്റെ നഷ്ടപരിഹാരം കമ്പനികള്‍ ഈടാക്കാന്‍ തുടങ്ങിയിട്ടില്ല. എന്നാല്‍ വൈകാതെ ടിക്കറ്റ് നിരക്കുകള്‍ കമ്പനികള്‍ ഉയര്‍ത്തിയേക്കും.
എയര്‍ ഇന്ത്യക്ക് ഒരു വര്‍ഷം ഏകദേശം 5000 കോടി രൂപ നഷ്ടം റൂട്ട് മാറി പറക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രതിമാസം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഏകദേശം 650 കകോടി രൂപയോളം നഷ്ടമുണ്ടാവാമെന്ന് സെന്റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ (സിഎപിഎ) കണക്കുകൂട്ടുന്നു.