
ന്യൂഡല്‍ഹി: പിഎഫ് അംഗങ്ങളുടെ മിനിമം പെൻഷൻ ആയിരത്തില്‍നിന്ന് 7500 രൂപയാക്കാൻ പോകുന്നുവെന്നും ആക്കിയെന്നുമുള്ള വാർത്ത പരന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതവരുത്തി ഇപിഎഫ്‌ഒ. അങ്ങനെയൊരു സംഭവമേയില്ലെന്ന് വിവരാവകാശ മറുപടിയില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വ്യക്തമാക്കി.
ജീവനക്കാരില്‍നിന്ന് വാങ്ങുന്ന വിഹിതത്തെ അടിസ്ഥാനമാക്കിയാണ് പിഎഫ് പെൻഷൻ. മിനിമം പെൻഷൻ ആയിരം രൂപയാക്കിയത് കേന്ദ്രബജറ്റിന്റെ പിന്തുണയോടെയാണ്.
മിനിമം പെൻഷൻ 2000 രൂപയാക്കണമെന്ന ഉന്നതാധികാര നിരീക്ഷണസമിതിയുടെ ശുപാർശ ധനമന്ത്രാലയത്തിന് കൈമാറിയെങ്കിലും അവരത് അംഗീകരിച്ചില്ലെന്ന് ഈമാസം 18-ന് നല്‍കിയ വിവരാവകാശ മറുപടിയില്‍ ഇപിഎഫ്‌ഒ പറഞ്ഞു.
ജീവനക്കാരുടെ ശമ്പളത്തിന്റെ 8.33 ശതമാനവും കേന്ദ്രസർക്കാരിന്റെ 1.16 ശതമാനവും ചേർത്തുള്ള വിഹിതത്തെ അടിസ്ഥാനമാക്കിയാണ് എംപ്ലോയീസ് പെൻഷൻ സ്കീം 95 (ഇപിഎസ്-95) എന്ന പേരിലുള്ള പിഎഫ് പെൻഷൻ കണക്കാക്കുന്നത്.
ശമ്പളം എത്രതന്നെയായാലും പരമാവധി 15,000 രൂപയെ അടിസ്ഥാനമാക്കിയാണ് വിഹിതം നിശ്ചയിച്ചിരുന്നത്. അതിനാല്‍, വലിയ ശമ്പളക്കാർക്കുപോലും ചെറിയ പെൻഷനാണ് ലഭിച്ചിരുന്നത്.
ഏറെക്കാലത്തെ വ്യവഹാരങ്ങള്‍ക്കുശേഷം 2022 നവംബർ നാലിനാണ് യഥാർഥശമ്പളത്തെ അടിസ്ഥാനമാക്കി ഉയർന്ന പെൻഷൻ നല്‍കാൻ സുപ്രീംകോടതിയുടെ വിധിവന്നത്. തുടർന്ന്, ഉയർന്ന പെൻഷനുവേണ്ടി രാജ്യത്ത് 17.5 ലക്ഷം പേർ അപേക്ഷിച്ചെങ്കിലും ചുരുക്കംപേർക്കാണ് കിട്ടിത്തുടങ്ങിയത്.
ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ തുടരുന്നതിനിടെയാണ് മിനിമം പെൻഷൻ 7500 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു എന്ന വ്യാജവാർത്ത പരന്നത്. ഒട്ടേറെയാളുകള്‍ ഇത് ശരിയാണെന്ന് വിശ്വസിച്ചു. തുടർന്ന്, പിഎഫ്. കണ്‍സല്‍ട്ടന്റായ സാഗർ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി ലഭിച്ചത്.
2000 മുതലുള്ള വർഷങ്ങളില്‍ (201415 ഒഴികെ) ഇപിഎസിനുള്ള ഫണ്ട് കമ്മിയാണ്. ബജറ്റ് പിന്തുണയോടെ പെൻഷൻ നല്‍കാൻ ഇപിഎസ് പദ്ധതിയില്‍ വ്യവസ്ഥയില്ലാതിരുന്നിട്ടും മിനിമം ആയിരം രൂപയാക്കാൻ അത് വേണ്ടിവന്നുവെന്നും ഇപിഎഫ്‌ഒ പറഞ്ഞു.