
കൊച്ചി: ഫ്രിജ്, എസി, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഓഗസ്റ്റിൽ തന്നെ വാങ്ങുക. ഒക്ടോബറിൽ ഉത്തരേന്ത്യയിലെ ദീപാവലിയുടെ മുന്നോടിയായി നടക്കുന്ന ഷോപ്പിങ് ഉത്സവത്തിൽ സർവ ഗൃഹോപകരണങ്ങൾക്കും വില കൂടുമെന്ന് വിവിധ കമ്പനികൾ അറിയിപ്പ് നൽകിയിരിക്കുകയാണ്.
ഡീസൽ വില ഉയർന്നതോടെ ഗതാഗത ചെലവ് കൂടിയതും ചിപ്പ് കിട്ടാനുള്ള പ്രയാസവും മറ്റുമാണ് കാരണങ്ങൾ. ഇറാൻ യുദ്ധം ഉണ്ടാക്കിയ എണ്ണവിലക്കയറ്റം സെമികണ്ടക്ടർ ചിപ്പുകളുടെ വിലയിൽ വർധനയും ക്ഷാമവും സൃഷ്ടിച്ചിരുന്നു. വില ബാരലിന് 80 ഡോളർ കടന്ന് ഉയർന്നപ്പോൾ ചിപ്പ് വില പിടിച്ചുനിർത്താൻ കഴിയാതെ വന്നു. മാത്രമല്ല എണ്ണ വിലക്കയറ്റം മൂലം പിവിസിക്കും വില കൂടി. സർവ ഗൃഹോപകരണങ്ങൾക്കും പിവിസി പാർട്ടുകൾ അത്യാവശ്യമാണ്. അതാണ് വിലക്കയറ്റത്തിനു കാരണം.
നേരത്തേ ഇതേ കാരണങ്ങളാൽ ഏപ്രിലിൽ എല്ലാ ഉൽപന്നങ്ങൾക്കും വില കൂട്ടിയിരുന്നു. രണ്ടാമത്തെ വിലക്കയറ്റം സെപ്റ്റംബറിൽ സംഭവിക്കും. നിലവിൽ എല്ലാ ഡീലർമാർക്കും പഴയ വിലയിൽ തന്നെ ഓണ സ്റ്റോക്ക് ഉണ്ട്. ഫുട്ബോൾ ലോക കപ്പ് കാലത്ത് ടിവി വിൽപന തകൃതിയായിരുന്നതിനാൽ ഓണത്തിന് വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നില്ല.
എസികളും ചിമ്മിനികളും വാട്ടർ ഹീറ്ററുകളും മറ്റും വേണ്ടത്ര സ്റ്റോക്കുണ്ട്. പക്ഷേ ഓണക്കാലം ഓഫറുകളുടെ കാലമാണ് എന്നതാണ് പ്രധാന ആകർഷണമെന്ന് ഡീലർമാർ ചൂണ്ടിക്കാട്ടി. എല്ലാ ഉൽപന്നങ്ങൾക്കും 5% മുതൽ 10% വരെ കാഷ്ബാക്ക്. 100% വായ്പ കിട്ടും. ഡൗൺ പേയ്മെന്റ് പൂജ്യം.






