
മുംബൈ: 22 വർഷത്തിനിടെ ആദ്യമായി ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി ഉടമസ്ഥതയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ മറികടന്നു.
ജനുവരി-മാർച്ച് ത്രൈമാസത്തിൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 17.62 ശതമാനം ആയി ഉയർന്നു. അതേസമയം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 17.22 ശതമാനം ആയി കുറയുകയും ചെയ്തു.
പത്തുവർഷം മുമ്പ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്ക് ഇന്ത്യൻ കമ്പനികളുടെ 20.7 ശതമാനം ഓഹരി ഉടമസ്ഥത ഉണ്ടായിരുന്നു. ആ സമയത്ത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ചില്ലറ നിക്ഷേപകരും ഉയർന്ന ആസ്തിയുള്ള വ്യക്തികളും ചേർന്നു 18.47 ശതമാനം ഓഹരികളാണ് കൈവശം വെച്ചിരുന്നത്.
കഴിഞ്ഞ അഞ്ചുവർഷമായി മ്യൂച്വൽ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളും പെൻഷൻ ഫണ്ടുകളും ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ ഗണ്യമായ തോതിൽ നിക്ഷേപം നടത്തിവരികയാണ്.
ചില്ലറ നിക്ഷേപകരിൽ ഒരു വിഭാഗം ഓഹരികളിൽ നിക്ഷേപിക്കാൻ മ്യൂച്വൽ ഫണ്ടുകളെയും ഇൻഷുറൻസ് കമ്പനികളെയും ആശ്രയിക്കുന്നത് ഇക്കാലയളവിൽ വർദ്ധിക്കുകയും ചെയ്തു.
ജനുവരി-മാർച്ച് ത്രൈമാസത്തിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ ഗണ്യമായ തോതിൽ വിൽപ്പന നടത്തിയത് അവയുടെ ഇന്ത്യൻ കമ്പനികളിലെ ഓഹരി ഉടമസ്ഥത കുറയുന്നതിന് വഴിവെച്ചു.
ജനുവരി മുതൽ മാർച്ച് വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 1.36 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ 1.9 ലക്ഷം കോടി രൂപയുടെ ഓഹരികൾ വാങ്ങി.
മ്യൂച്വൽ ഫണ്ടുകൾ മാത്രം കഴിഞ്ഞ മാസത്തിൽ 1.16 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഇതോടെ അവയുടെ എൻഎസ്ഇയിലെ ഓഹരി ഉടമസ്ഥത ആദ്യമായി 10.35 ശതമാനം ആയി ഉയർന്നു.
ഇൻഷുറൻസ് കമ്പനികൾ ജനുവരി മുതൽ മാർച്ച് വരെ 47538 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.