
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗത്തില്‍ ഇടിവ്. 6.5 ശതമാനം ഇടിവാണ് ഉപഭോഗത്തില്‍ ഉണ്ടായത്. മെയ് മാസത്തിലാണ് ഇടിവുണ്ടായത്. 19.93 മില്യണ്‍ ടണ്ണായാണ് ഉപഭോഗം കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം മെയില്‍ 21.3 മില്യണ്‍ ടണ്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്.
എല്‍പിജിയുടെ ഉപഭോഗത്തിലും ഇടിവുണ്ടായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിതരണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് പാചകവാതകത്തിന്റെ ഡിമാന്‍ഡില്‍ പ്രതിഫലിക്കുന്നത്. എല്‍പിജിയുടെ ഉപഭോഗത്തില്‍ 20.5 ശതമാനം ഇടിവാണ് ഉണ്ടായത്.
മെയ് മാസത്തില്‍ 2.13 മില്യണ്‍ ടണ്‍ ഉപഭോഗമാണ് എല്‍പിജിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 2.68 മില്യണ്‍ ടണ്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്. അതേസമയം, യുദ്ധകാലത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഉപഭോഗത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പെട്രോള്‍ ഉപഭോഗത്തില്‍ 3.4 ശതമാനത്തിന്‍േറയും ഡീസല്‍ ഉപഭോഗത്തില്‍ 1.6 ശതമാനത്തിന്‍േറയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിഷേയന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷം മെയുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.
നാഫ്തയുടെ ഉപഭോഗത്തില്‍ 29.4 ശതമാനവും റോഡ് നിര്‍മാണത്തിന് ഉയോഗിക്കുന്ന ബിറ്റുമിന്‍േറതില്‍ 39.4 ശതമാനത്തിന്‍േറയും വര്‍ധനയുണ്ടായി. ഹോര്‍മുസ് അടച്ചിടലിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ രാജ്യത്തെ റിഫൈനറികളോട് പാചകവാതക ഉല്‍പാദനം പരമാവധിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ ഇന്ധനക്ഷാമം മൂലം ഉജ്ജ്വല യോജന പ്രകാരമുള്ള സൗജന്യ എല്‍പിജി സിലിണ്ടറുകളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ വെട്ടിചുരുക്കിയിരുന്നു. സിലിണ്ടറുകളുടെ എണ്ണം നാലാക്കിയാണ് ചുരുക്കിയത്. മുമ്പ് ഒമ്പത് എല്‍പിജി സിലിണ്ടറുകള്‍ നല്‍കിയിരുന്ന സ്ഥാനത്താണിത്.
നിലവില്‍ ഒരു എല്‍പിജി സിലിണ്ടര്‍ 700 രൂപ നഷ്ടത്തിലാണ സിലിണ്ടര്‍ വില്‍ക്കുന്നതെന്നാണ് എണ്ണകമ്പനികള്‍ അവകാശപ്പെടുന്നത്.






