
ന്യൂഡൽഹി: മുൻനിര സിമന്റ് കമ്പനി ഡാൽമിയ ഭാരത് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ ഡാൽമിയ സിമന്റ് (ഭാരത്) ലിമിറ്റഡ് (ഡിസിബിഎൽ), ജയ്പ്രകാശ് അസോസിയേറ്റ്‌സിൻ്റെ മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും പ്രധാന സിമന്റ് പ്ലാന്റുകൾ ഏറ്റെടുക്കുന്നതിനായി പുതിയ ബിസിനസ് ട്രാൻസ്‌ഫർ കരാറിൽ ഒപ്പുവച്ചു. ഇൻസോൾവൻസി നടപടികളിലൂടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ജയ്പ്രകാശ് അസോസിയേറ്റ്‌സ് ലിമിറ്റഡ് (ജെഎഎൽ), അദാനി ഇൻഫ്രാ എന്നിവരുമായാണ് 2,850 കോടി രൂപയുടെ ഈ കരാർ ഒപ്പുവെച്ചിരിക്കുന്നത്.
മുൻപുണ്ടായിരുന്ന നിയമതടസ്സങ്ങളും തർക്കങ്ങളും പൂർണ്ണമായി പരിഹരിച്ചുകൊണ്ടാണ് ഈ പുതിയ നീക്കം. ഈ ഏറ്റെടുക്കലിലൂടെ പ്രതിവർഷം 5.2 മില്യൺ ടൺ സിമന്റ് ഉത്പാദന ശേഷിയും, 3.3 മില്യൺ ടൺ ക്ലിങ്കർ ശേഷിയും, റേവ, ചുനാർ, ചുർക്ക് എന്നിവിടങ്ങളിലെ പവർ പ്ലാന്റുകളും റെയിൽവേ സൈഡിംഗുകളും ഡാൽമിയക്ക് സ്വന്തമാകും. ഇതോടെ കമ്പനിയുടെ ആകെ സിമന്റ് ഉത്പാദന ശേഷി 54.7 മില്യൺ ടണ്ണായി ഉയരും. രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ ഈ കൈമാറ്റ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെൻട്രൽ ഇന്ത്യയിലെ ഉയർന്ന സാധ്യതകളുള്ള വിപണിയിലേക്ക് വേഗത്തിൽ പ്രവേശിക്കാനും ഇന്ത്യയൊട്ടാകെ സാന്നിധ്യമറിയിക്കാനും ഈ ആസ്‌തികൾ സഹായിക്കുമെന്ന് ഡാൽമിയ ഭാരത് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഡാൽമിയ വ്യക്തമാക്കി.






