ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി വെനസ്വേലരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയംഇന്ത്യ – അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽഇന്ത്യന്‍ തേയില കയറ്റുമതിയില്‍ ചരിത്ര കുതിപ്പ്പശ്ചിമേഷ്യന്‍ പ്രതിസന്ധിയിൽ തളര്‍ന്ന് സ്വകാര്യമേഖല

റഷ്യൻ ക്രൂഡോയിൽ ഇറക്കുമതി തുണച്ചുവെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2022 ഫെബ്രുവരിയിൽ യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചില്ലായിരുന്നുവെങ്കിൽ, ആഗോള വിപണിയിൽ എണ്ണ വിലക്കയറ്റവും കടുത്ത പ്രതിസന്ധിയും നേരിടേണ്ടി വരുമായിരുന്നെന്ന് കേന്ദ്ര പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം. വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് സമിതിക്ക് മുൻപാകെയാണ് പെട്രോളിയം മന്ത്രാലയം ഈ നിലപാട് വ്യക്തമാക്കിയത്.

“ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് റഷ്യയിൽ നിന്നും ക്രൂഡോയിൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ലായിരുന്നുവെങ്കിൽ, ആഗോള വിപണിയിൽ ക്രൂഡോയിലിന്റെ ആവശ്യകതയിൽ പ്രതിദിനം19.50 ലക്ഷം ബാരലിന്റെ വർധന ഉണ്ടാകുമായിരുന്നു.

ഈ വലിയ അളവിലുള്ള ആവശ്യകത, വിപണിയിലേക്കുള്ള വിതരണത്തിലെ വിടവ് വർധിപ്പിക്കുകയും ക്രൂഡോയിൽ വിലയിൽ 30 മുതൽ 40 ഡോളർ വരെ കുതിച്ചുച്ചാ‌ട്ടത്തിന് ഇടയാക്കുകയും ചെയ്യുമായിരുന്നു,“ പാർലമെന്ററി സ്റ്റാൻഡിങ് സമിതിക്ക് മുൻപാകെ, പെട്രോളിയം മന്ത്രാലയത്തിന്റെ ഉദ്യോഗസഥൻ പ്രതികരിച്ചു. സമിതിയുടെ റിപ്പോർട്ട് ഡിസംബർ 20ന് പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചിരുന്നു.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡോയിൽ ഉപഭോക്താവാണ് ഇന്ത്യ. രാജ്യത്തിന്റെ ക്രൂഡോയിൽ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെ കണ്ടെത്തുന്നു.

വാർഷികമായി 25 കോടി ടൺ ക്രൂഡോയിൽ ശുദ്ധീകരണ ശേഷി ഇന്ത്യയിലെ റിഫൈനറികൾക്കുണ്ട്. പ്രതിദിന ശുദ്ധീകരണശേഷി 50 ലക്ഷം ബാരൽ ക്രൂഡോയിലാണ്.
അതേസമയം യുക്രൈൻ യുദ്ധത്തിന് മുൻപ് നിസാരമായ തോതിലായിരുന്നു റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യയിലേക്ക് ഉണ്ടായിരുന്നത്.

എന്നാൽ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുകയും ഡിസ്കൗണ്ട് നിരക്കിൽ ക്രൂഡോയിൽ വിതരണം ചെയ്യാമെന്ന വാഗ്ദാനവും ലഭിച്ചപ്പോൾ, വൻതോതിൽ റഷ്യയിൽ നിന്നും ക്രൂഡോയിൽ ഇറക്കുമതിക്ക് ഇന്ത്യ തയ്യാറാവുകയായിരുന്നു.

നിലവിൽ ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയിൽ നിന്നാണ്.

X
Top