
തിരുവനന്തപുരം: കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുള്ള ഏറ്റുമുട്ടലിൽ കേരളത്തിന് താത്കാലിക ആശ്വാസം.
കിഫ്ബിയും സാമൂഹിക സുരക്ഷാ കമ്പനിയും ചേർന്നെടുത്ത 3140 കോടി രൂപയുടെ വായ്പ ഇത്തവണ കേരളത്തിന്റെ വായ്പാ പരിധിയില് നിന്ന് ഒഴിവാക്കാന് കേന്ദ്രം സമ്മതിച്ചു. ഇതേത്തുടർന്ന്, 2000 കോടി രൂപ കടമെടുക്കാൻ ധനവകുപ്പ് തീരുമാനിച്ചു.
വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥമുള്ള കടപത്രം പുറപ്പെടുവിക്കുമെന്നും ഇതിനുള്ള ലേലം 19-നു നടക്കുമെന്നും ധനവകുപ്പ് അറിയിച്ചു.
ഈവർഷം കിഫ്ബിയും സാമൂഹിക സുരക്ഷാകമ്പനിയും എടുത്തിട്ടുള്ള 3140 കോടി രൂപയുടെ വായ്പ കേരളത്തിന്റെ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ നേരത്തേ കേന്ദ്രം തീരുമാനിച്ചിരുന്നു.
ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രത്തെ സമീപിച്ചിരുന്നു.






