
ഒരൊറ്റ ആശയത്തിന്റെ പിൻബലത്തിൽ നിന്നുകൊണ്ട് 23-ാം വയസ്സിൽ കോടീശ്വരനായി മാറിയയാളാണ്. മെറ്റാ സ്ഥാപകൻ മാർക്ക് സുക്കർബർഗ് ഇപ്പോൾ ലോകത്തെ മൂന്നാമെത്തെ വലിയ സമ്പന്നൻ. തിങ്കളാഴ്ച ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസണെ മറികടന്നാണ് സുക്കർബർഗ് ഈ നേട്ടം കൈവരിച്ചത്.
മെറ്റ ഓഹരികളിലെ മുന്നേറ്റമാണ് സുക്കർബർഗിൻ്റെ ആസ്തി വർധനക്ക് പിന്നിൽ .തിങ്കളാഴ്ച ഓഹരി വില നാലുശതമാനം ഉയർന്നു. സുക്കർബർഗിൻ്റെ ആസ്തി 20,900 കോടി ഡോളറാണ്.
അതേസമയം എലിസൻ്റെ സമ്പത്തിൽ 0.3 ശതമാനം കുറവ്. എല്ലിസൻ്റെ മൊത്തം ആസ്തി 20,900 കോടി ഡോളറായി. ഇരുകമ്പനികളുടെയും ഓഹരി വിലയിലുണ്ടായ വ്യത്യാസം തന്നെയാണ് ഇരുവരുടെയും സമ്പത്തിലും പ്രതിഫലിച്ചത്സുക്കർബർഗിൻ്റെ മെറ്റാ ഓഹരികൾ കഴിഞ്ഞ ദിവസം 630.20 ഡോളറിൽ ക്ലോസ് ചെയ്തപ്പോൾ എലിസൻ്റെ ഒറാക്കിൾ ഓഹരികൾ 0.3 ശതമാനം ഇടിഞ്ഞ് 165.78 ഡോളറിലാണ് ക്ലോസ് ചെയ്തത്. ലോക ശതകോടീശ്വരൻമാരുടെ റാങ്കിംഗിൽ കടുത്ത മത്സരം കാഴ്ചവയ്ക്കുന്നവരാണ് ഇരുവരും.
സുക്കർബർഗിന് 13 ശതമാനം ഓഹരികൾ
മെറ്റാ പ്ലാറ്റ്‌ഫോമിൻ്റെ 13 ശതമാനം ഓഹരികൾ സുക്കർബർഗിൻ്റെ കൈവശമാണ്. 2004 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് സുക്കർബർഗ് ഫേസ്ബുക്ക് സഹസ്ഥാപകനാകുന്നത്.
സുഹൃത്തുക്കളായ എഡ്വാർഡോ സാവെറിൻ, ആൻഡ്രൂ മക്കൊലം, ഡസ്റ്റിൻ മോസ്‌കോവിറ്റ്‌സ്, ക്രിസ് ഹ്യൂസ് എന്നിവർക്കൊപ്പം ആരംഭിച്ച ഫേസ്ബുക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കായി മാറി.
2007-ൽ വെറും 23-ആം വയസ്സിലാണ് സുക്കർബർഗ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മാറുന്നത്.
2012 മെയിൽ ഫെയ്സ്ബുക്ക് നടത്തിയ ഐപിഒ അന്നത്തെ ഏറ്റവും വലിയ ടെക് ഐപിഒകളിൽ ഒന്നായിരുന്നു. അതിനുശേഷം, ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ സുക്കർബർഗ് സ്ഥിരമായി ഇടം പിടിക്കുന്നുണ്ട്.
2022-ൽ, ഫേസ്ബുക്ക് 11700 കോടി ഡോളർ വരുമാനം നേടിയ കമ്പനിക്ക് 370 കോടി പ്രതിമാസ ഉപയോക്താക്കളുണ്ട്. 2012ൽ ഫെയ്‌സ്ബുക്കിൻ്റെ ഉപയോക്താക്കളുടെ എണ്ണം നൂറ് കോടി കവിഞ്ഞു.
കമ്പനി 2014-ൽ വാട്സാപ്പ് ഏറ്റെടുത്തത് ടെക് രംഗത്തെ കമ്പനിയുടെ ഏറ്റവും വലിയ ഏറ്റെടുക്കൽ ആയിരുന്നു. 1900 കോടി ഡോളറിനായിരുന്നു ഏറ്റെടുക്കൽ. 2021 ഒക്‌ടോബറിൽ, ഫെയ്‌സ്ബുക്ക് മെറ്റാ പ്ലാറ്റ്‌ഫോമായി റീബ്രാൻഡ് ചെയ്‌തു.
മെറ്റായ്ക്ക് കീഴിൽ ഇപ്പോൾ ഫേസ്ബുക്ക് കൂടാതെ ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയും ഉൾപ്പെടുന്നു.