
കൊച്ചി: രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ ലാഭക്ഷമത കുത്തനെ കുറയുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ബാങ്കുകളുടെ അറ്റ പലിശ മാർജിനില്‍ കനത്ത സമ്മർദ്ദമാണുണ്ടായത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റ പലിശ മാർജിൻ 0.13 ശതമാനം കുറഞ്ഞ് 3.4 ശതമാനമായി. ആക്‌സിസ് ബാങ്കിന്റെ പലിശ മാർജിൻ 0.16 ശതമാനം താഴ്ന്ന് 3.46 ശതമാനമായി. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റ പലിശ മാർജിൻ 0.12 ശതമാനം കുറഞ്ഞ് 4.53 ശതമാനമായി. അതേസമയം ഐ.സി.ഐ.സി.ഐ ബാങ്കും യെസ് ബാങ്കും പലിശ മാർജിൻ മെച്ചപ്പെടുത്തി.
ബാങ്കുകളുടെ പലിശ ഇതര വരുമാനവും കൂടുന്നില്ല. കോർപ്പറേറ്റ്, എം.എസ്.എം.ഇ, ബിസിനസ് ബാങ്കിംഗ് വായ്പാ ആവശ്യം ഉയരുകയാണെങ്കിലും നിക്ഷേപങ്ങളുടെ പലിശ ഉയർത്തേണ്ടി വന്നതാണ് ബാങ്കുകള്‍ക്ക് തിരിച്ചടി.
ബാങ്കുകള്‍ റീട്ടെയില്‍ ഭവന, വാഹന വായ്പകളില്‍ നിന്ന് മാറി കോർപ്പറേറ്റ് മേഖലയില്‍ പ്രവർത്തനം കേന്ദ്രീകരിക്കുകയാണ്. അവലോകന കാലയളവില്‍ പ്രധാന ബാങ്കുകളുടെ അറ്റാദായത്തില്‍ അഞ്ച് മുതല്‍ 36 ശതമാനം വരെ വർദ്ധനയാണുണ്ടായത്.






