
1900 കോടി രൂപയുടെ ഇനിഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) നടത്തുന്നതിനായി അർബൻ കമ്പനി സെബിക്ക് ഡി ആർ എച്ച് പി സമർപ്പിച്ചു. 429 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്പനയും 1471 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെട്ട ഐപിഒ നടത്തുന്നതിനാണ് കമ്പനിയുടെ നീക്കം.
ഓഫർ ഫോർ സെയിൽ വഴി നിലവിലുള്ള ഓഹരി ഉടമകളാണ് വിൽപ്പന നടത്തുന്നത്. നേരത്തെ 3000 കോടി രൂപയുടെ ഐപിഒ നടത്തുന്നതിന് ആയിരുന്നു കമ്പനിയുടെ പദ്ധതി. പിന്നീട് സമാഹരിക്കാൻ ഉദ്ദേശിക്കുന്ന തുക വെട്ടിക്കുറക്കുകയായിരുന്നു.
പുതിയ ഓഹരികളുടെ വിൽപ്പന വഴി സമാഹരിക്കുന്ന തുകയിൽ 190 കോടി രൂപ പുതിയ സാങ്കേതിക വിദ്യയുടെ വികസനത്തിനും ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടി വിനിയോഗിക്കും.
ബാക്കി തുക ഓഫീസ് ലീസിന്റെ തിരിച്ചടവിനും വിപണന പ്രവർത്തനങ്ങൾക്കും വേണ്ടി മാറ്റിവെക്കും. 2024-25 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ 9 മാസം 846 കോടി രൂപ വരുമാനമാണ് കമ്പനി കൈവരിച്ചത്.
വരുമാനത്തിൽ 41 ശതമാനം വളർച്ച ഉണ്ടായി. ഇക്കാലയളവിൽ കമ്പനി ലാഭത്തിൽ എത്തുകയും ചെയ്തു. 242 കോടി രൂപ ലാഭമാണ് കമ്പനി നേടിയത്. മുൻവർഷം സമാനകാലയളവിൽ കമ്പനി 58 കോടി രൂപ നഷ്ടം നേരിട്ടിരുന്നു.