
വാഷിങ്ടണ്‍: തീരുവ നയം നടപ്പിലാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും കാർ ഭാഗങ്ങള്‍ക്കും 25% തീരുവ നടപ്പാക്കിയിരിക്കുന്നത്. യു.എസില്‍ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.
പുതിയ തീരുവ ഏപ്രില്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. കാർ ഭാഗങ്ങള്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന തീരുവ മേയ് മുതലാകും പ്രാബല്യത്തില്‍വരിക.
തീരുവ നയം നടപ്പിലാക്കുന്നതിലൂടെ കാർ വിപണയില്‍ വൻ കുതിപ്പുണ്ടാകുമെന്നും യു.എസിലെ തൊഴില്‍ സാധ്യതയ്ക്ക് ഇത് മുതല്‍ക്കൂട്ടാക്കുമെന്നുമാണ് യു.എസ് പ്രസിഡന്റിന്റെ വാദം.
ഏകദേശം 80 ലക്ഷം കാറുകള്‍ 2024-ല്‍ മാത്രം യു.എസിലേക്ക് ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകള്‍. അതായത് 244 ബില്യണ്‍ ഡോളറിന്റെ വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്.
യു.എസിലേക്കുള്ള കാർ ഇറക്കുമതിയില്‍ മുന് പന്തിയിലുള്ള മെക്സിക്കോയ്ക്കും ദക്ഷിണ കൊറിയ, ജപാൻ, കാനഡ, ജർമനി എന്നീ രാജ്യങ്ങള്‍ക്കും ഇത് തിരിച്ചടിയായേക്കും.
ട്രംപിന്റെ 25% വരേയുള്ള തീരുവനയം ഓഹരി വിപണിയെ വലിയെ തോതില്‍ ബാധിച്ചതിനെ തുടർന്ന് വിദഗ്ദ്ധർ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്തായിരുന്നു തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ചത്.