
ന്യൂഡൽഹി: ഇന്ത്യയുടെ സെമികണ്ടക്ടർ നിർമാണ മേഖല വലിയ വികസന കുതിപ്പിലേക്ക്. ഏകദേശം 20 ബില്യൺ ഡോളറിന്റെ (ഏകദേശം 1.6 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ രാജ്യത്ത് 12 സെമികണ്ടക്ടർ യൂണിറ്റുകൾ സജ്ജമാകുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഇന്ത്യയെ ആഗോള സെമികണ്ടക്ടർ നിർമാണ ഹബ്ബാക്കി മാറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ലക്ഷ്യം കാണുന്നു എന്നതിന്റെ സൂചനയാണിതെന്ന് മന്ത്രി വ്യക്തമാക്കി.
അനുമതി ലഭിച്ച 12 യൂണിറ്റുകളിൽ മൂന്നെണ്ണം ഇതിനോടകം തന്നെ ചിപ്പുകളുടെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. ഈ പദ്ധതികൾ നയരൂപീകരണ ഘട്ടത്തിൽ നിന്ന് നേരിട്ട് ഉത്പാദന ഘട്ടത്തിലേക്ക് കടന്നത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
2022-ലാണ് സെമികണ്ടക്ടർ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സെമികോൺ ഇന്ത്യ’ പദ്ധതിക്ക് തുടക്കമിട്ടത്. മുൻകാലങ്ങളിലെ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, കൃത്യമായ നയരൂപീകരണവും മികച്ച നടത്തിപ്പുമാണ് ഇപ്പോഴത്തെ വിജയത്തിന് പിന്നിലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സെമികണ്ടക്ടർ മേഖലയിലെ അടുത്ത ഘട്ട വികസനത്തിനായി ‘സെമികോൺ 2.0’ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഈ രണ്ടാം ഘട്ടത്തിലൂടെ ഉത്പാദന ശേഷി വർധിപ്പിക്കാനും ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ കൂടുതൽ ആഴത്തിൽ വികസിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
വാഹനങ്ങൾ, സ്മാർട്ട്ഫോണുകൾ, പ്രതിരോധ സംവിധാനങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ നിർണായകമായ സെമികണ്ടക്ടർ ചിപ്പുകൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ പദ്ധതികൾ സഹായിക്കും.
ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ചിപ്പ് നിർമാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിൽ അടുത്ത ഘട്ടം നിർണായകമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വിലയിരുത്തുന്നു. മുൻപ് 2005-ൽ എഎംഡി പോലുള്ള കമ്പനികൾ ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അന്നത്തെ തടസ്സങ്ങൾ കാരണം അത് നടപ്പായിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ഈ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.






