
കൊച്ചി: മിന്നുന്ന സ്വർണവിലയിൽ സ്വർണ വായ്പകൾക്കും തിളക്കം. കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) സ്വർണ വായ്പകളുടെ മൂല്യം മുൻ വർഷത്തേക്കാൾ 50 ശതമാനം വർധിച്ച് 19 ലക്ഷം കോടിയായി. ഇതോടെ സ്വർണ വായ്പകൾ വളർച്ചയിൽ മറ്റു ചെറുകിട വായ്പകളുടെ മുന്നിലെത്തി.
ഒരു പ്രമുഖ ക്രെഡിറ്റ് സർവീസ് കമ്പനിയുടെ റിപ്പോർട്ടനുസരിച്ച് ഈ കാലയളവിൽ, സ്വർണ വില ഡോളറിൽ 36 ശതമാനമാണ് വർധിച്ചത്.
ഈ കാലയളവിൽ സ്വർണ വായ്പയുടെ സ്വഭാവത്തിനുതന്നെ മാറ്റം വന്നു. മുൻപ് സ്വർണ വായ്പ ഏറ്റവും അവസാനത്തെ മാർഗമായാണ് ഉപയോക്താക്കൾ കണ്ടിരുന്നതെങ്കിൽ ചെറിയ ആവശ്യങ്ങൾക്ക് പോലും പണം കണ്ടെത്താൻ ആളുകൾ സ്വർണ വായ്പയിലേക്കു തിരിയുകയാണിന്ന്. ഇതോടെ ജാമ്യാരഹിത വായ്പകൾക്കുള്ള ആവശ്യം കുറഞ്ഞു. ഇത് ചെറുകിട വായ്പാ മേഖലയിലെ കിട്ടാക്കടം കുറയ്ക്കാൻ സഹായിച്ചു.
75% ദക്ഷിണേന്ത്യയിൽ
രാജ്യത്ത് മൊത്തം സ്വർണപ്പണയ വായ്പാ വിതരണത്തിൽ 75 ശതമാനവും ദക്ഷിണേന്ത്യയിലാണ്. ആകെ വായ്പാമൂല്യമായ 19 ലക്ഷം കോടി രൂപയിൽ 14 ലക്ഷം കോടിയും കേരളം, തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലാണെന്ന് കണക്കുകൾ പറയുന്നു.
∙ 5.96 ലക്ഷം കോടിയുമായി തമിഴ്നാട് ആണ് മുന്നിൽ. ആന്ധ്രയിൽ 3.08 ലക്ഷം കോടി.
കർണാടകയിൽ 1.81 ലക്ഷം കോടി.
∙ തെലങ്കാനയിൽ 1.60 ലക്ഷം കോടിയാണ് വായ്പാമൂല്യം. കേരളത്തിൽ 1.45 ലക്ഷം കോടി രൂപ.
∙ ജനസംഖ്യയിൽ മുന്നിലുള്ള ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗോൾഡ് ലോൺ വിതരണം താരതമ്യേന കുറവാണ്. ഇവിടങ്ങളിൽ ഇനിയും വൻ വളർച്ചാസാധ്യതയുണ്ടെന്ന് ഇതു ചൂണ്ടിക്കാട്ടുന്നു.
. ഉത്തർപ്രദേശിൽ 42,300 കോടിയാണ് ഇതിനകം വിതരണം ചെയ്തത്. രാജസ്ഥാനിൽ 41,000 കോടി. ഗുജറാത്തിൽ 57,100 കോടി. ബംഗാളിൽ 35,000 കോടി.
∙ സ്വർണപ്പണയ വായ്പാ വിതരണ വളർച്ചനിരക്കിൽ 12.8 ശതമാനവുമായി തെലങ്കാനയാണ് ഒന്നാമത്. ഉത്തർപ്രദേശിൽ 11.2%. കർണാടകയിൽ 10.5%.






