
ജയ്പുർ: രാജ്യത്തെ പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ) അക്കൗണ്ടുകളിൽ നാലിലൊന്ന് പ്രവർത്തനരഹിതം. 5.72 കോടി അക്കൗണ്ടുകളിൽ ഒരു ബാലൻസുമില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ കണക്കുകൾ വ്യക്തമാക്കുന്നു.
ആഗസ്റ്റ് 12 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 59.04 കോടി ജൻധൻ അക്കൗണ്ടുകളാണുള്ളത്. ഇവയിലെ ആകെ നിക്ഷേപം 3.15 ലക്ഷം കോടി രൂപയിലധികമാണ്. ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് സാമൂഹിക പ്രവർത്തകൻ ചന്ദ്രശേഖർ ഗൗറിന്റെ വിവരാവകാശ അപേക്ഷക്ക് നൽകിയ മറുപടിയിലാണ് കണക്കുകൾ.
ആകെ അക്കൗണ്ടുകളിൽ 32.89 കോടി സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ അക്കൗണ്ട് ഉടമകളുടെയും പേരിലാണ്.
പുരുഷന്മാരുടെ പേരിലുള്ളത് 26.14 കോടി അക്കൗണ്ടുകളാണ്. 5.72 കോടി അക്കൗണ്ടുകളിൽ ബാലൻസ് പൂജ്യമാണ്. 15.37 കോടി അക്കൗണ്ടുകൾ പ്രവർത്തനരഹിതമായെന്നും തരംതിരിച്ചിട്ടുണ്ട്.
പൂജ്യം ബാലൻസുള്ള ജൻധൻ അക്കൗണ്ടുകൾ ഏറ്റവും കൂടുതലുള്ളത് ഉത്തർപ്രദേശിലാണ്- 95.92 ലക്ഷം. ബിഹാറിൽ 62.35 ലക്ഷം, പശ്ചിമ ബംഗാളിൽ 37.20 ലക്ഷം, അസമിൽ 36.30 ലക്ഷം, മഹാരാഷ്ട്രയിൽ 36.04 ലക്ഷം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി.
2014 ആഗസ്റ്റിലാണ് രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും അടിസ്ഥാന ബാങ്കിങ് സൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ജൻധൻ പദ്ധതി ആരംഭിച്ചത്.






