
മുംബൈ: പശ്ചിമേഷ്യയിലെ ഹോർമുസ് കടലിടുക്കിൽ യുദ്ധസമാനമായ സംഘർഷം നിലനിൽക്കുന്നതിനിടെ 97,000 മെട്രിക് ടൺ അസംസ്‌കൃത എണ്ണയുമായി ഇന്ത്യൻ ടാങ്കർ മുംബൈ തീരത്തേക്ക്. മേഖലയിൽ ഇറാൻ-അമേരിക്ക തർക്കങ്ങളും കപ്പലുകൾ പിടിച്ചെടുക്കുന്ന സംഭവങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് ടാങ്കറിന്റെ യാത്ര.
ഇന്ത്യൻ എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഈ കൂറ്റൻ ടാങ്കർ ഉടൻ തന്നെ മുംബൈ തുറമുഖത്ത് അടുക്കും.
ആഗോള എണ്ണ വിപണിയുടെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലവിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഉപരോധം ലംഘിച്ചെന്നാരോപിച്ച് ടാങ്കറുകൾ പിടിച്ചെടുക്കുന്ന സൈനിക നടപടികൾ മേഖലയിൽ പതിവാകുകയാണ്.
ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ ടാങ്കറുകളുടെ സുരക്ഷ ഉറപ്പാക്കാൻ നാവികസേനയുടെ കർശന നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിൽ ഈ എണ്ണക്കപ്പലിന്റെ വരവ് നിർണ്ണായകമാണ്.
സംഘർഷം മൂലം എണ്ണ വിതരണത്തിൽ തടസ്സമുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് വലിയ അളവിൽ അസംസ്‌കൃത എണ്ണയുമായുള്ള ടാങ്കറിന്റെ വരവ്.
മുംബൈയിൽ എത്തുന്ന എണ്ണ ഉടൻ തന്നെ റിഫൈനറികളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ എണ്ണക്കമ്പനികൾ പൂർത്തിയാക്കിയിട്ടുണ്ട്.






