
ദില്ലി: ഇലോൺ മസ്‌കിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ഇതോടെ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബ്രോഡ്‌ബാന്‍ഡ് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് മസ്കിന് മുൻപിലുണ്ടായിരുന്ന പ്രധാന തടസ്സം നീങ്ങി.
ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സ്റ്റാര്‍ലിങ്കിന് മുന്നില്‍ രാജ്യസുരക്ഷ മുന്‍നിര്‍ത്തി കര്‍ശന നിബന്ധനകളുമുണ്ടായിരുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിയിലെ സേവനങ്ങളിലുള്ള നിയന്ത്രണങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ മുന്നോട്ടുവെച്ച ഒട്ടുമിക്ക വ്യവസ്ഥകളും പാലിക്കാന്‍ സ്റ്റാര്‍ലിങ്ക് അധികൃതര്‍ സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് നെറ്റ്‌വര്‍ക്ക് നിയന്ത്രണ, നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട് എന്നാണ് സൂചന.
എന്താണ് സ്റ്റാര്‍ലിങ്ക്?
ലോകമെങ്ങും വേഗതയേറിയ സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാന്‍ഡ് ഇന്‍റർനെറ്റ് എത്തിക്കുക ലക്ഷ്യമിട്ട് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് നിർമ്മിക്കുന്ന ഉപഗ്രഹങ്ങളുടെ വലയമാണ് സ്റ്റാർലിങ്ക് എന്നറിയപ്പെടുന്നത്.
2018 ഫെബ്രുവരി 22ന് രണ്ട് പരീക്ഷണ സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചാണ് ഈ നെറ്റ്‌വര്‍ക്കിന് സ്പേസ് എക്സ് തുടക്കമിട്ടത്. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കപ്പെടുന്ന പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി നേരിട്ട് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ഭൂമിയില്‍ എത്തിക്കുന്ന പദ്ധതിയാണിത്.
ഇതിനകം 7500-ലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകഴിഞ്ഞു. സ്പേസ് എക്സിന്‍റെ തന്നെ കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വഴിയാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വിന്യസിക്കുന്നത്.
ലോകത്ത് യുഎസിന് പുറമെ 100-ഓളം രാജ്യങ്ങളില്‍ ഇതിനകം സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാണ്. തണുത്തുറഞ്ഞ അന്‍റാര്‍ട്ടിക്കയില്‍ വരെ സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നു.
പരമ്പരാഗത മൊബൈല്‍ ടവറുകള്‍ക്കും ഫൈബര്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും അപ്രാപ്യമായ വിദൂര പ്രദേശങ്ങളിലും ഉള്‍ഗ്രാമങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാകും എന്നതാണ് സ്റ്റാര്‍ലിങ്കിന്‍റെ മേന്‍മ.
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്ക് എത്രയായിരിക്കും നിരക്ക് എന്ന് വ്യക്തമല്ല. 220 എംബിപിഎസ് വരെ വേഗം പറയപ്പെടുന്ന സ്റ്റാര്‍ലിങ്കുമായി കണക്റ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ ഡിഷും റൂട്ടറും വാങ്ങണം.