
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്നും സൗജന്യയാത്ര സ്ത്രീകളുടെ വരുമാനത്തിൽ 15 മുതൽ 20% വരെ വർധനയുണ്ടാക്കുമെന്നും മന്ത്രി സി.പി.ജോൺ പറഞ്ഞു.
ഇന്ന് രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും.
രാവിലെ 9ന് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. ആദ്യ ഘട്ടത്തിൽ 3125 ഓർഡിനറി നിരക്കുള്ള ബസുകളിലാണു പദ്ധതി നടപ്പാക്കുക. പദ്ധതിക്ക് ആവശ്യമായ തുക സർക്കാർ ഗ്രാന്റായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
യാത്രച്ചെലവ് എന്ന തടസ്സം നീങ്ങുന്നതോടെ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം, വിദ്യാഭ്യാസ-സംരംഭക പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ സജീവമാകുമെന്നും പ്രതീക്ഷിക്കുന്നു. കെഎസ്ആർടിസി യാത്രക്കാരിൽ വലിയൊരു വിഭാഗം സ്ത്രീകളായതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ കുടുംബങ്ങളിലാകെ എത്തും.
സ്വകാര്യ വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപയോഗവും കാർബൺ പുറന്തള്ളലും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ല തിരിച്ചുള്ള ഓർഡിനറി ബസുകളുടെ എണ്ണം
തിരുവനന്തപുരം : 687
കൊല്ലം : 415
പത്തനംതിട്ട : 150
ആലപ്പുഴ : 227
കോട്ടയം : 162
ഇടുക്കി : 125
എറണാകുളം : 325
തൃശൂർ : 153
പാലക്കാട് : 122
മലപ്പുറം : 98
കോഴിക്കോട് : 156
വയനാട് : 172
കണ്ണൂർ : 205
കാസർകോട് : 128
ആകെ : 3125






