
മുംബൈ: മ്യൂച്വല് ഫണ്ട് എസ്ഐപിയില് നിന്ന് വന് തോതില് പണം പിന്വലിച്ച് നിക്ഷേപകര്. നിക്ഷേപത്തിൽ വന് തോതില് വര്ധനവുണ്ടാകുന്നതിനിടെയാണ് സെപ്റ്റംബറില് കൂടുതല് പേര് നിക്ഷേപം തിരികെയെടുത്തത്.
അസോസിയേഷന് ഓഫ് മ്യൂച്വല് ഫണ്ട്സ് ഇന് ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം 6,578 കോടി രൂപയാണ് എസ്ഐപി അക്കൗണ്ടുകളില് നിന്ന് സെപ്റ്റംബറില് പിന്വലിച്ചത്.
വിപണിയിലെ തിരുത്തലൊന്നുമല്ല കാരണം. ഉത്സവകാലയളവിലെ ഓഫറുകള് പ്രയോജനപ്പെടുത്തി അടിച്ചുപൊളിക്കുകയിരുന്നു ലക്ഷ്യം. കഴിഞ്ഞവര്ഷം ഇതേ കാലയളവിലും സമാനമായ പിന്വലിക്കലുണ്ടായി. 2021 സെപ്റ്റംബറില് നിക്ഷേപകര് 8,600 കോടി രൂപയാണ് തിരിച്ചെടുത്തത്. ആംഫി എസ്ഐപി കണക്കുകള് വെളിപ്പെടുത്താന് തുടങ്ങിയതിനുശേഷമുള്ള ഉയര്ന്ന തുകയാണിത്.
ഉത്സവ കാലയളവിലെ വിലക്കിഴിവ് പ്രയോജനപ്പെടുത്തി വീട്, കാറ് തുടങ്ങിയവ സ്വന്തമാക്കുന്നതിനാണ് നിക്ഷേപകര് വന് തോതില് പണം പിന്വലിച്ചത്. ആഭരണങ്ങള്, ഐ ഫോണ് ഉള്പ്പടെയുള്ള വിലകൂടിയ ഗാഡ്ജറ്റുകള് സ്വന്തമാക്കുന്നതിനും നിക്ഷേപകര് വന് തോതില് പണം ചെലവഴിച്ചു.
കെട്ടിട നിര്മാതാക്കള് പ്രഖ്യാപിക്കുന്ന വിലക്കിഴിവോടൊപ്പം ഭവന വായ്പാ നിരക്കില് ലഭിക്കുന്ന ഇളവുകളും വീട് വാങ്ങാന് ആഗ്രഹിക്കുന്നവരെ ആകര്ഷിച്ചു. വിലക്കയറ്റം മൂലമുള്ള പ്രതിസന്ധി നേരിടുന്നതിനും നിരവധിപേര് നിക്ഷേപം പിന്വലിച്ചതായി പറയുന്നു. വിദേശ വിദ്യാഭ്യാസത്തിനായും വന്തോതില് പണം പിന്വലിച്ചിട്ടുണ്ട്.
സെപ്റ്റംബറില് വന് തോതില് നിക്ഷേപം തിരികെയെടുത്തതിനാല് മൊത്തം എസ്ഐപി കണക്കില് കുറവുണ്ടാക്കി. 13,000 കോടി രൂപ നിക്ഷേപമായെത്തിയെങ്കിലും അറ്റ നിക്ഷേപം 6,400 കോടിയിലൊതുങ്ങി. നടപ്പ് സാമ്പത്തികവര്ഷത്തെ ആദ്യ ആറ് മാസക്കാലയളവില്; എസ്ഐപിവഴിയെത്തിയ മൊത്തം നിക്ഷേപം 43,800 കോടി രൂപയാണ്.
ഒരുവര്ഷത്തിനിടെ ഓഹരി വിപണിയില് തിരുത്തലുണ്ടായിട്ടും എസ്ഐപി നിക്ഷേപത്തില് കുതിപ്പുണ്ടായത് നിക്ഷേപകരുടെ മനോഭാവത്തിലുണ്ടായ മാറ്റം പ്രതിഫലിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തല്.
ദീര്ഘകാല മൂലധനനേട്ടം ലക്ഷ്യമിട്ട് എസ്ഐപിയായി നിക്ഷേപിക്കുന്നവരുടെ എണ്ണത്തില് കാര്യമായ വര്ധനവാണ് ഓരോ മാസവും രേഖപ്പെടുത്തുന്നത്.