
മുംബൈ: ഡെറിവേറ്റീവ് ഇടപാടുകള്‍ക്ക് കർശന നിയന്ത്രണം സെബി ഏർപ്പെടുത്തിയതോടെ എക്സ്ചേഞ്ചുകളുടെയും സ്റ്റോക്ക് ബ്രോക്കർമാരുടെയും വരുമാനത്തില്‍ ഇടിവുണ്ടായേക്കും.
എക്സ്ചേഞ്ചുകളുടെ വരുമാനത്തില്‍ 15 മുതല്‍ 20 ശതമാനംവരെയും ബ്രോക്കർമാരുടേത് 25 ശതമാനവും കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍.
എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വഴികള്‍ തേടി ചെറുകിട നിക്ഷേപകരില്‍ ഏറെപ്പേരും ഓഹരി വിപണിയില്‍ എഫ്‌ആൻഡ്‌ഒ ഇടപാടുകള്‍ നടത്തി പണം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലാണ് സെബി നിയന്ത്രണം കൊണ്ടുവന്നത്. വ്യവസ്ഥകള്‍ പൂർണമായും നടപ്പിലാകുന്നതോടെ ഇടപാടുകളില്‍ 30 ശതമാനംവരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഇൻഡക്സ് ഡെറിവേറ്റീവ് കരാറുകള്‍ക്കുള്ള മിനിമം തുക 5-10 ലക്ഷത്തില്‍നിന്ന് 15-20 ലക്ഷമാക്കിയതോടെ ചെറുകിട നിക്ഷേപകരില്‍ ഏറെപ്പേരും അതില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സെബിയുടെ കണക്കുകൂട്ടല്‍.
ഇതോടെ നിഫ്റ്റിയുടെ ലോട്ട് സൈസ് 25ല്‍നിന്ന് 75 ആയും ബാങ്ക് നിഫ്റ്റിയുടെ 15ല്‍നിന്ന് 30 ആയും ഫിൻനിഫ്റ്റിയുടെ 25ല്‍ നിന്ന് 75 ആയും വർധിക്കും.
പുതുക്കി വ്യവസ്ഥ പ്രകാരം ഓപ്ഷൻ സെഗ്മെന്റിലെ ഓഫറുകള്‍ എക്സ്ചേഞ്ചുകള്‍ക്ക് കുറയ്ക്കേണ്ടിവരും. ഒരു എക്സ്ചേഞ്ചിന് ഒരു സൂചിക അടിസ്ഥാനമാക്കി പ്രതിവാര ഓപ്ഷൻ കരാറുകളുടെ എണ്ണം ഒന്നായി കുറയ്ക്കേണ്ടിവരും.
അതോടെ മാസം ആറ് പ്രതിവാര കരാറുകളായി കുറയും. നിലവില്‍ 18 എണ്ണമാണുള്ളത്. ഇതോടെ ഓപ്ഷൻ ഇടപാട് പരിമിതമാകും. ഇതുള്‍പ്പടെ ഓപ്ഷൻ പ്രീമിയം മുൻകൂർ അടക്കണമെന്ന വ്യവസ്ഥയും 2025 ഫെബ്രുവരി മുതല്‍ പ്രാബല്യത്തിലാകും.
ആദ്യത്തെ മൂന്ന് വ്യവസ്ഥകള്‍ ചെറുകിട നിക്ഷേപകരെ ഉന്നംവെച്ചുള്ളതാണ്. പ്രതിവാര കരാറുകളുടെ കുറവ്, അധിക മാർജിൻ, ഉയർന്ന ലോട്ട് സൈസ് എന്നിവ ചെറുകിട നിക്ഷേപകരുടെ പങ്കാളത്തം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിന്നീടുള്ളവ വൻകിടക്കാരെയും വിദേശ നിക്ഷേപ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ളവയാണ്. ഹൈ-ഫ്രീക്വൻസി, ആല്‍ഗോ ട്രേഡിങ് എന്നിവവയാണതില്‍ പ്രധാനം. 2025 ഏപ്രില്‍ മുതലാകും പൊസിഷൻ പരിധികളുടെ ഇൻട്രാഡേ മോണിറ്ററിങ് നടപ്പാക്കുക.
ഘട്ടംഘട്ടമായി നടപ്പാക്കുന്നതോടെ വിപണിയിലെ പെട്ടെന്നുള്ള ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
2024 സാമ്പത്തിക വർഷം എൻഎസ്‌ഇയില്‍ 1080 കോടി ഡെറിവേറ്റീവ് കരാറുകളാണ് പ്രതിമാസം ഉണ്ടായിരുന്നത്. ഗിഫ്റ്റ് സിറ്റിയിലാകട്ടെ എൻഎസ്‌ഇയുടേതിന്റെ ഒരുശതമാനത്തില്‍ താഴെയായ 20 ലക്ഷം മാത്രമാണുണ്ടായിരുന്നത്.
പദ്ധതിയുടെ ആദ്യഘട്ടം പ്രാബല്യത്തില്‍ വന്ന വ്യാഴാഴ്ച ഓഹരി വിപണി കനത്ത തകർച്ച നേരിട്ടു. സെൻസെക്സ് 1,600 പോയന്റാണ് കൂപ്പുകുത്തിയത്.






