മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

കടലിലും ചൂട് കനത്തതോടെ മത്സ്യലഭ്യത കുറഞ്ഞു

കൊല്ലം: ചൂട് കനത്തതോടെ കടലിൽനിന്നുള്ള മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കൂടുതൽ കിട്ടിക്കൊണ്ടിരുന്ന കണവയും അയലയും പകുതിപോലും കിട്ടാനില്ല.

കടലിൽ ചൂട് കൂടുന്നതിനാൽ മത്സ്യങ്ങൾ മുകൾത്തട്ടിലേക്കു വരാതെ ചൂട് കുറഞ്ഞിടത്തേക്ക് പോകുന്നതാണ് മീൻ കുറയാൻ കാരണം.

സാധാരണ വേനൽക്കാലത്ത് കൂടുതലായി കിട്ടിയിരുന്ന ചെമ്മീനും നെത്തോലിയും ചാളയും കിട്ടാനില്ല. മീൻപിടിക്കാൻ പോകുന്നവരിൽ നല്ലൊരുഭാഗവും ഒഴിഞ്ഞ യാനവുമായാണ് തിരികെ എത്തുന്നത്.

കടുത്ത ദുരിതത്തിലായിരിക്കുകയാണ് മത്സ്യബന്ധനമേഖലയിലെ തൊഴിലാളികൾ. ട്രോളിങ് നിരോധനത്തിനു മുൻപുള്ള സീസണിലും മൺസൂൺ സീസണിലുമാണ് മത്സ്യലഭ്യത കൂടുതലുള്ളത്.

എന്നാൽ രണ്ടുവർഷം മുൻപുള്ള ട്രോളിങ് നിരോധന കാലയളവിനുശേഷം മത്സ്യലഭ്യതയിൽ കേരളത്തിൽ ഗണ്യമായ കുറവുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്നത് വിഴിഞ്ഞത്തിനു വടക്കുവശംമുതൽ കൊച്ചിക്ക് തെക്കുവശംവരെയുള്ള കൊല്ലം ഫിഷിങ് ബാങ്കിലാണ്. വ്യത്യസ്ത ഇനം മത്സ്യങ്ങളും കൂടുതലായി ലഭിക്കുന്നത് ഇവിടെനിന്നാണ്.

എന്നാൽ ഇവിടെനിന്ന് നേരത്തേ ഉള്ളതിന്റെ നാലിലൊന്ന് മത്സ്യംപോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

സമുദ്ര താപനിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനംപോലും മത്സ്യസമ്പത്തിനെ ബാധിക്കുന്നതാണ്. താപനില കൂടിത്തുടങ്ങുമ്പോൾ മുതൽ മീൻ ഉൾക്കടലിലേക്കു പോകും. താപനില കൂടുതലായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽദിവസം കടലിൽ തങ്ങാനുമാകില്ല.

അയൽ സംസ്ഥാനങ്ങളിൽ കേരളത്തിൽനിന്നുള്ള യാനങ്ങൾക്ക് വിലക്കുള്ളതിനാൽ അവിടെപ്പോയും മീൻപിടിക്കാനാകുന്നില്ല. തമിഴ്നാട്, ആന്ധ്രാ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഇപ്പോൾ കേരളത്തിലേക്ക് കൂടുതലായി മത്സ്യങ്ങൾ എത്തിക്കുന്നത്.

മീൻ കിട്ടാതെവരുന്നതും കടൽക്ഷോഭവും ഇന്ധനവില കൂടുന്നതുമെല്ലാം മത്സ്യമേഖലയെ തളർത്തുകയാണ്. ഒരു ബോട്ട് കടലിൽപ്പോകുമ്പോൾ ഒരുലക്ഷം രൂപയിലധികമാണ് ചെലവ്. ദിവസങ്ങളോളം കടലിൽ കിടന്നാലും മുടക്കുമുതൽപോലും ലഭിക്കാതെ മടങ്ങുകയാണിപ്പോൾ.

X
Top