
ന്യൂയോർക്ക്: ഹോർമുസിലെ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് റഷ്യൻ ക്രൂഡോയിൽ വാങ്ങാൻ അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് ട്രംപ് ഭരണകൂടം. ഇതോടെ ചില റഷ്യൻ കമ്പനികൾക്ക് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിൽക്കാൻ കിട്ടിയ ‘താൽകാലിക അനുമതി’ ഇല്ലാതായി.
ലോകത്തെ അഞ്ചിലൊന്ന് ക്രൂഡോയിൽ നീക്കം നടന്നിരുന്ന ഹോർമുസ് അടഞ്ഞതോടെ എണ്ണവിപണിയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ചില റഷ്യൻ കമ്പനികൾക്ക് യുഎസ് 30 ദിവസത്തെ ഇളവ് നൽകിയത്.
നിലവിൽ കപ്പലുകളിൽ കയറ്റിയ ക്രൂഡോയിൽ വിൽക്കാൻ ഏപ്രിൽ വരെയായിരുന്നു ഇളവ്. ഇത് പിന്നീട് 30 ദിവസത്തേക്ക് കൂടി നീട്ടിയെങ്കിലും മേയ് 16ന് അവസാനിച്ചു. ഇളവ് നീട്ടില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ചില കമ്പനികൾക്ക് നൽകിയ ഇളവ് യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതിനു തുല്യമാണെന്ന് യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും വ്യാപക വിമർശനം ഉയർന്നിരുന്നു. റഷ്യയ്ക്ക് ഇളവ് നൽകിയെങ്കിലും യുഎസിലെ എണ്ണവിലയിൽ ഇത് പ്രതിഫലിക്കുന്നില്ലെന്നും ചില ഡെമോക്രാറ്റിക് കൗൺസിലർമാർ ആരോപിച്ചിരുന്നു.
നിലവിൽ യുഎസിലെ എണ്ണവില ഗ്യാലന് 4.50 ഡോളറാണ്. 2022ന് ശേഷമുള്ള ഉയർന്ന വില. എന്നാൽ ക്രൂഡോയിലിന്റെ രാജ്യാന്തര വില ബാരലിന് 105 ഡോളറിന് മുകളിലാണ്. ഇറാൻ-യുഎസ് യുദ്ധം വീണ്ടും തുടങ്ങിയേക്കുമെന്ന ആശങ്കകളെ തുടർന്ന് വില നിലവിൽ കയറ്റത്തിന്റെ പാതയിലാണ്.
തിരിച്ചടി ഇന്ത്യയ്ക്ക്
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡോയിൽ വരവ് നിലച്ചതോടെ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. മേയിലെ ആദ്യ രണ്ടാഴ്ചകളിൽ പ്രതിദിനം 2.3 ദശലക്ഷം റഷ്യൻ ക്രൂഡോയിലാണ് ഇന്ത്യ വാങ്ങിയതെന്നാണ് കണക്ക്.
മാർച്ചിൽ ഇത് പ്രതിദിനം 2.25 ദശലക്ഷം ബാരലായിരുന്നു. ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ കയറ്റുമതി വർധിച്ചതായി കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യമന്ത്രി സെർഗേയ് ലവ്റോവും സമ്മതിച്ചിരുന്നു.
ഇന്ത്യൻ കമ്പനികൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ 75 ദിവസത്തേക്കു കൂടി ഇളവ് നൽകണമെന്നാണ് ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇരട്ടിയായത് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ജീവിതത്തെയും സാമ്പത്തിക മേഖലയെയും സാരമായി ബാധിക്കുമെന്നും ഇന്ത്യ യുഎസിനെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അനുകൂല തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്.
അതേസമയം, റഷ്യയ്ക്ക് പുറമെ വെനസ്വേല, ഒമാൻ, ബ്രസീൽ, അംഗോള തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങൽ വർധിപ്പിച്ചതായും കണക്കുകളുണ്ട്. വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി മാർച്ചിൽ പ്രതിദിനം ഒരു ലക്ഷം ബാരൽ വീതം ആയിരുന്നെങ്കിൽ ഏപ്രിലിൽ ഇത് പ്രതിദിനം 2.8 ലക്ഷം ബാരലായി.
മേയിലെ ആദ്യ 14 ദിവസങ്ങളിൽ വെനസ്വേലൻ എണ്ണയുടെ ഇറക്കുമതി പ്രതിദിനം 3.93 ലക്ഷം ബാരലായിരുന്നു. ഏപ്രിലിൽ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയത് പ്രതിദിനം 1.01 ലക്ഷം ബാരൽ ക്രൂഡോയിലായിരുന്നെങ്കിൽ മാർച്ചിലെ ആദ്യ രണ്ടാഴ്ചയിൽ ഇത് 4.04 ലക്ഷം ബാരലായി കൂടി.
ഹോർമുസ് പ്രതിസന്ധിക്കിടയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയിറക്കുമതി മേയിൽ വർധിച്ചു.






