
കൊച്ചി: 2027 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ആക്‌സിസ് ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധിച്ച് 7,114 കോടി രൂപയായി. അറ്റ പലിശ വരുമാനം 8 ശതമാനം ഉയർന്ന് 14,646 കോടി രൂപയും പ്രവർത്തന ലാഭം 10 ശതമാനം വർധിച്ച് 11,122 കോടി രൂപയുമായി.
നിക്ഷേപങ്ങളിൽ 18 ശതമാനവും വായ്പകളിൽ 19 ശതമാനവും വളർച്ച രേഖപ്പെടുത്തിയതോടെ ബാങ്കിന്റെ ബാലൻസ് ഷീറ്റ് 20 ശതമാനം വർധിച്ച് 19.21,966 ലക്ഷം കോടി രൂപയിലെത്തി. ആകെ കിട്ടാക്കടം 1.28 ശതമാനമായും അറ്റ കിട്ടാക്കടം 0.39 ശതമാനമായും മെച്ചപ്പെട്ടു.
ഡിജിറ്റൽ ബാങ്കിംഗിലും ബാങ്ക് മുന്നേറ്റം തുടർന്നു. യുപിഐ ഇടപാടുകളിൽ 48 ശതമാനം വളർച്ച കൈവരിച്ച ബാങ്കിന് യുപിഐ പേയർ പി.എസ്.പി. വിപണിയിൽ ഏകദേശം 38 ശതമാനം വിഹിതമുണ്ട്. കോർപ്പറേറ്റ്, മിഡ്-കോർപ്പറേറ്റ്, എസ്.എം.ഇ. വായ്പകളിലും യഥാക്രമം 38, 27, 25 ശതമാനം വളർച്ച രേഖപ്പെടുത്തി.
ആധാർ ഫേസ് ഓതന്റിക്കേഷൻ ഉപയോഗിച്ച് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ച ബാങ്ക്, ഫ്ലിപ്പ്കാർട്ടും പേയുവുമായി സഹകരിച്ച് കാർഡ് പേയ്മെന്റുകൾക്ക് ബയോമെട്രിക് ഓതന്റിക്കേഷനും നടപ്പാക്കി.
ബിറ്റ്‌സ് പിലാനിയുമായി ചേർന്ന് ഹൈദരാബാദിൽ 100 കോടി രൂപയുടെ ഇൻഡസ്ട്രി റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്ക് സ്ഥാപിക്കാനും എഫ്എച്ച്ആർഎഐയുമായി ടൂറിസം മേഖലയിലെ സഹകരണത്തിനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
ആക്‌സിസ് ഫിനാൻസ് 2,250 കോടി രൂപയുടെ മൂലധനം സമാഹരിച്ചതായും ബാങ്ക് അറിയിച്ചു. ജൂൺ 30, 2026-ലെ കണക്കുപ്രകാരം രാജ്യത്തുടനീളം 6,295 ശാഖകളും 12,564 എടിഎമ്മുകളും ക്യാഷ് റീസൈക്ലറുകളും ആക്‌സിസ് ബാങ്കിനുണ്ട്.






