ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

‘റീഇമാജിനിംഗ് കേരളം’ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് തുടക്കമായി; ഗുണമേന്മയുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പദ്ധതികള്‍ ഗുണമേന്‍മയോടെയും സമയബന്ധിതമായും നടപ്പിലാക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ 2026- 27 ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായുള്ള ‘റീഇമാജിനിംഗ് കേരളം’ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക മാതൃകകള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ‘ഇന്‍വെസ്റ്റ് ഇന്‍ കേരളം’ എന്ന സന്ദേശം ആഗോളതലത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇന്‍വെസ്റ്റ് കേരളം’ എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഏറ്റവും വലിയ ചുവടുവയ്പാണ് ഈ പരിപാടി.

സംസ്ഥാനത്ത് വലിയ നിക്ഷേപങ്ങള്‍ വരണമെങ്കില്‍ എല്ലാ രംഗങ്ങളിലും പുതിയ സാങ്കേതിക വിദ്യ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തിയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ, ഐടി, എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളരെ സുപ്രധാനമായ നിരവധി തീരുമാനങ്ങള്‍ എടുത്താണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ അതെല്ലാം ചര്‍ച്ച ചെയ്യും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തടസ്സമുള്ള നയങ്ങള്‍ മാറ്റുകയെന്ന ഉറച്ച നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുമരാമത്ത് മന്ത്രി പി.കെ ബഷീര്‍, പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍, ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ്, എക്സൈസ് സഹകരണ മന്ത്രി എം.ലിജു, വനിതാ ശിശുക്ഷേമ ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ബിന്ദു കൃഷ്ണ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, യുവജനക്ഷേമ കായിക മന്ത്രി ഒ.ജെ ജനീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പദ്ധതികള്‍ക്ക് രൂപം നല്‍കി അവ നടപ്പാക്കാന്‍ സജ്ജമാക്കുന്നതിനായി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, മറ്റ് പങ്കാളികള്‍ എന്നിവരെ ത്രിദിന സമ്മേളനം ഒരുമിച്ച് കൊണ്ടുവരും. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍, വിജ്ഞാന സ്ഥാപനങ്ങള്‍, വ്യവസായ മേഖല, ധനസഹായം നല്‍കുന്ന ഏജന്‍സികള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനം, കണക്ടിവിറ്റി, തുറമുഖ-സമുദ്രാധിഷ്ഠിത വികസനം, വ്യോമഗതാഗതം, വ്യവസായ-സാമ്പത്തിക ഇടനാഴികള്‍, ഊര്‍ജ്ജവും പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളും, നഗരവികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ലൈഫ് സയന്‍സസ്, ബഹിരാകാശം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡിജിറ്റല്‍ മേഖല, ടൂറിസം, ക്രിയേറ്റീവ് മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

ദക്ഷിണ കേരളം-സാമ്പത്തിക ഇടനാഴി, മിഷന്‍ സമുദ്ര, മാരിടൈം മ്യൂസിയം, ഇന്‍വെസ്റ്റ് കേരളം, ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറി കൗണ്‍സില്‍, സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്‍റ് സോണ്‍, മലയാളം എഐ ഇനിഷ്യേറ്റിവ്, ജെന്‍ സി ആന്‍ഡ് ന്യൂ ജെന്‍ ടെക്നോളജി, ഇന്‍കുബേഷന്‍ സെന്‍റര്‍, കേരള എംഎസ്എംഇ ഗ്രോത്ത് സ്കീം, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട്, നാഷണല്‍ പില്‍ഗ്രിമേജ് സെന്‍റര്‍, സ്പേസ് ഇക്കണോമി തുടങ്ങിയവയാണ് പ്രധാന സെഷനുകള്‍.

ഓരോ പദ്ധതിയുടെയും വ്യാപ്തിയും ലക്ഷ്യങ്ങളും വിശദീകരിക്കുന്ന കരട് രേഖ (ഡ്രാഫ്റ്റ് പ്രോജക്ട് സ്കോപ്പ് ഡോക്യുമെന്‍റ്) തയ്യാറാക്കും. അംഗീകാരം ലഭിച്ച ശേഷം പദ്ധതിയുടെ തുടര്‍നടപടികള്‍ ആരംഭിക്കും. ആവശ്യമെങ്കില്‍ കണ്‍സള്‍ട്ടന്‍റുമാരെ നിയമിക്കുകയും സാധ്യതാപഠനം, ഡിപിആര്‍ തയ്യാറാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തും. പ്രധാന ഘട്ടങ്ങളിലെ പുരോഗതി പ്രോഗ്രാം കമ്മിറ്റി വിലയിരുത്തി മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കൃത്യമായ ഇടവേളകളില്‍ അറിയിക്കും.

X
Top