ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്

വാണിജ്യ മേഖലയിലുണ്ടായ മാന്ദ്യം: ഇന്ത്യൻ തുറമുഖങ്ങളിലൂടെയുള്ള ചരക്കു നീക്കത്തിൽ ഇടിവ്

കൊച്ചി: ആഗോളതലത്തിൽ വാണിജ്യ മേഖലയിലുണ്ടായ മാന്ദ്യം ഇന്ത്യൻ തുറമുഖങ്ങളിലൂടെയുള്ള ചരക്കു നീക്കത്തിലും ഇടിവു സൃഷ്ടിക്കുന്നു. നടപ്പു സാമ്പത്തിക വർഷം കണ്ടെയ്നർ ചരക്കു കൈകാര്യത്തിൽ 6 % വളർച്ചയാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ വിലയിരുത്തൽ പ്രകാരം 3 – 4 % വർധന മാത്രം.

വൻകിട കണ്ടെയ്നർ കപ്പലുകൾ പോലും ചരക്കു നീക്കം നിലച്ചു ചൈന പോലുള്ള രാജ്യങ്ങളിൽ കുടുങ്ങിയതായാണു സൂചനകൾ. യുഎസ് വിപണിയിലെ അസ്ഥിരതയും ആഗോള വാണിജ്യത്തിനു തിരിച്ചടിയായി മാറുന്നു.

നവംബറിൽ ഇന്ത്യയിലെ 12 മേജർ തുറമുഖങ്ങളും ചേർന്നു കൈകാര്യം ചെയ്തത് 61.3 ദശലക്ഷം ടൺ ചരക്കാണ്. ഈ വർഷം മാർച്ചിൽ 70 ദശലക്ഷം ടൺ ചരക്കു കൈകാര്യം ചെയ്ത് ഇന്ത്യൻ തുറമുഖങ്ങൾ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

ഓഗസ്റ്റ് വരെ ശരാശരി 65 ദശലക്ഷം ടൺ ചരക്കു നീക്കം നടന്നുവെങ്കിലും ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇടിഞ്ഞു തുടങ്ങി. ഇതേ പ്രവണത കുറച്ചു നാൾ കൂടി തുടരുമെന്നാണ് ആശങ്ക.

ഷിപ്പിങ് നിരക്കുകൾ വർധിച്ചതും സമുദ്ര മാർഗമുള്ള കയറ്റുമതിക്ക് 5 % ജിഎസ്ടി ഏർപ്പെടുത്തിയതുമെല്ലാം ചരക്കു നീക്കത്തിനു തിരിച്ചടിയാണ്. കോവിഡ് കാലത്തു കുതിച്ചുയർന്ന കടത്തു കൂലി കുറഞ്ഞുവെങ്കിലും കോവിഡിനു മുൻപുള്ള സ്ഥിതിയിൽ എത്തിയിട്ടില്ല.

സ്വാഭാവികമായും കയറ്റുമതി െചലവ് ഉയരും. ആഗോള വിപണിയിൽ അതേ നിലവാരത്തിൽ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ കഴിയാത്തതിനാൽ ഇന്ത്യൻ കയറ്റുമതി സമൂഹവും സമ്മർദം നേരിടുകയാണ്.

കയറ്റുമതി ഇടിവിനു പുറമേ, തീരദേശ ചരക്കു ഗതാഗതത്തിലും തുറമുഖങ്ങൾ വെല്ലുവിളി നേരിടുകയാണ്.

റെയിൽവേ ചരക്കു കടത്തുകൂലി കുറച്ചതോടെ പല വൻ നഗരങ്ങൾക്കുമിടയിൽ റെയിൽ മാർഗമുള്ള കണ്ടെയ്നർ നീക്കം വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, കൊൽക്കത്ത – മുംബൈ സെക്ടറിൽ.

X
Top