
മുംബൈ: 2025 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 57.5 ടൺ സ്വർണം സ്വന്തമാക്കി. ഏപ്രിൽ 11 ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കിന്റെ സ്വർണ്ണ കരുതൽ ശേഖരത്തിന്റെ മൂല്യത്തിൽ കുത്തനെ വർധനയുണ്ടായി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ സ്വർണത്തിന്റെ മൂല്യം 11,986 കോടി രൂപ ഉയർന്നു. ഇതോടെ റിസർവ് ബാങ്കിന്റെ സ്വർണ ശേഖരത്തിന്റെ മൊത്തം മൂല്യം 6,88,496 കോടി രൂപയായി ഉയർന്നു.
ആഗോള അപകടസാധ്യതകളെ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ സ്വർണ ശേഖരണം വർദ്ധിപ്പിക്കുന്ന തിരക്കിലാണ്.
നിലവിലുള്ള ആഗോള വ്യാപാര പിരിമുറുക്കങ്ങൾ, യുഎസും ചൈനയും തമ്മിലുള്ള താരിഫ് തർക്കങ്ങളുമായി ബന്ധപ്പെട്ടവ, യുഎസ് ഡോളർ ദുർബലമാകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയൊക്കെയാണ് സെൻട്രൽ ബാങ്കുകളെ സ്വർണ്ണ കരുതൽ ശേഖരം വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
ഡീഡോളറൈസേഷൻ
കേന്ദ്ര ബാങ്കുകൾ എല്ലാം സ്വർണ ശേഖരം കൂട്ടുന്നത് ഡീ ഡോളറൈസേഷൻ വാദഗതിയെ ശക്തിപ്പെടുത്തുന്നുണ്ട്. ഇന്ത്യ– ചൈന കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ രണ്ടു വര്ഷങ്ങളായി സ്വർണം വാരി കൂട്ടുന്ന തിരക്കിലായിരുന്നു.
ആസ്തികൾ വൈവിധ്യവത്കരിക്കാനാണ് സ്വർണം വാങ്ങുന്നത് എന്ന് ധനമന്ത്രി നിർമല സീതാറാം പറഞ്ഞു. ഡീ ഡോളറൈസേഷൻ ഇന്ത്യയുടെ ലക്ഷ്യമല്ലെന്നും അവർ വ്യക്തമാക്കി. 2024-ൽ, കേന്ദ്ര ബാങ്കുകൾ റെക്കോർഡ് അളവിൽ 1,180 ടൺ സ്വർണം വാങ്ങി.
ഇത് മുൻ വർഷത്തെ 1037 ടണ്ണിനെ മറികടന്നു. കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ സ്വർണ്ണത്തിലേക്കുള്ള തുടർച്ചയായ ഒരു മാറ്റത്തെയാണ് ഇപ്പോഴത്തെ കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ സൂചിപ്പിക്കുന്നത്.
ഫെബ്രുവരിയിൽ സെൻട്രൽ ബാങ്കുകൾ 24 ടൺ സ്വർണമാണ് വാങ്ങിയത്. റിസർവ് ബാങ്ക് മാത്രമല്ല, നാഷണൽ ബാങ്ക് ഓഫ് പോളണ്ട്, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, സെൻട്രൽ ബാങ്ക് ഓഫ് റിപ്പബ്ലിക് ഓഫ് തുർക്കി, സെൻട്രൽ ബാങ്ക് ഓഫ് ജോർദാൻ, ചെക്ക് നാഷണൽ ബാങ്ക്, ഖത്തർ സെൻട്രൽ ബാങ്ക് എന്നീ ബാങ്കുകളും ഫെബ്രുവരിയിൽ കൂടുതലായി സ്വർണം വാങ്ങി.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നയങ്ങൾ പെട്ടെന്ന് സ്വർണ ഡിമാൻഡ് കൂട്ടാൻ കാരണമായി എന്ന് കേന്ദ്ര ബാങ്കുകൾ സമ്മതിക്കുന്നു.