
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകള്‍ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നല്‍കിയതിന് പിന്നാലെ ടെൻഡർ നടപടികളിലേക്ക് കടന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ). 10, 20 മൂല്യമുള്ള നോട്ടുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ അച്ചടിക്കുന്നത്.
ബാങ്ക് നോട്ടുകള്‍ അച്ചടിക്കാൻ ആവശ്യമായ സുരക്ഷാ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒപാസിഫൈഡ് സ്ബ്‌ട്രേറ്റ് ഷീറ്റുകള്‍ നിർമ്മിക്കുന്ന കമ്പനികളെ കണ്ടെത്താനുള്ള ആഗോള ടെൻഡറാണ് ആർ.ബി.ഐ ക്ഷണിച്ചത്.
കുറഞ്ഞത് 68,000 റീമുകളെങ്കിലും (ഒരു റീം: 500 നോട്ടുകള്‍ പ്രിന്റ് ചെയ്യാനുള്ള സബ്സ്‌ട്രേറ്റ് ഷീറ്റ്) നല്‍കാൻ കഴിയുന്ന കമ്പനികളാണ് ടെൻഡർ നല്‍കേണ്ടത്. ആഗസ്റ്റ് 18 ആണ് അവസാന തീയതി.
1988ല്‍ ആസ്‌ട്രേലിയയാണ് ആദ്യമായി പോളിമർ കറൻസി നോട്ട് അവതരിപ്പിച്ചത്. പിന്നീട് കാനഡ, യു.കെ, ന്യൂസിലൻഡ്, സിംഗപ്പൂർ, മലേഷ്യ, റൊമാനിയ, വിയറ്റ്നാം, നൈജീരിയ തുടങ്ങി 60 ഓളം രാജ്യങ്ങളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്.
ശ്രദ്ധ സുരക്ഷാ മാനദണ്ഡങ്ങളില്‍
പോളിമർ നോട്ട് നിർമാണത്തിനായി ഉപയോഗിക്കുന്ന സബ്സ്‌ട്രേറ്റുകളുടെ സുരക്ഷയാണ് ആർ.ബി.ഐയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളുമായി കരാർ ഇടപാടുകള്‍ ഇല്ലാത്ത കമ്പനികള്‍ക്കാകും കരാർ നല്‍കുക.
പോളിമർ നോട്ട് വരുന്ന സാഹചര്യത്തിലും നിലവിലെ പേപ്പർ നോട്ടുകള്‍ അസാധുവാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന പോളിമർ നോട്ടുകള്‍ക്കൊപ്പം നിലവിലുള്ള നോട്ടുകളും പ്രചാരത്തില്‍ തുടരും.
പദ്ധതി വിജയിച്ചാല്‍ നിലവിലെ പേപ്പർ നോട്ടുകള്‍ പഴകുന്നത് അനുസരിച്ച് ഘട്ടംഘട്ടമായി മാത്രമേ പേപ്പർ നോട്ടുകള്‍ പിൻവലിക്കൂ.






