
മുപ്പതിലേറെ വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പിയർലെസ് ഗ്രൂപ്പിന്റെ നിയന്ത്രണം റോയ് കുടുംബം നിലനിർത്തി. കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധി ചോദ്യംചെയ്തുകൊണ്ട് ഭഗവതി ഡെവലപ്പേഴ്‌സ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
ഇന്ത്യയിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ കോർപ്പറേറ്റ് നിയമയുദ്ധങ്ങളിലൊന്നിനാണ് ഈ വിധിയോടെ അന്ത്യമായത്. ധനകാര്യസേവനം, ആരോഗ്യസംരക്ഷണം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന പിയർലെസ് ഗ്രൂപ്പിന്റെ 66 ശതമാനം ഓഹരികളും നിലവിൽ റോയ് കുടുംബത്തിന്റെ കൈവശമാണ്.
തർക്കത്തിന്റെ പ്രധാന കാരണങ്ങൾ:
1987-88-ൽ പിയർലെസ് ജനറൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി മൂലധനം കൂട്ടാനായി 30,000 ഇക്വിറ്റി ഓഹരികൾ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി വിതരണം ചെയ്യാൻ ബോർഡ് തീരുമാനിച്ചു.
ഇതേസമയത്തുതന്നെ പരാസമൽ ലോധ, റോയ് കുടുംബവുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങൾക്ക് 15,626 ഓഹരികൾ കൈമാറി. ഓഹരിവിൽപ്പനയ്ക്ക് തൊട്ടുമുമ്പാണ് ലോധ ബോർഡിൽനിന്ന് രാജിവെച്ചത്.
കമ്പനിയുടെ നിയന്ത്രണം റോയ് കുടുംബത്തിലേക്ക് മാറ്റുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഈ ഇടപാടുകളെന്നും ഇതിൽ ഫണ്ട് ദുരുപയോഗം നടന്നിട്ടുണ്ടെന്നും ലോധ ആരോപിച്ചു.
സുപ്രീം കോടതി വിധി:
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഭഗവതി ഡെവലപ്പേഴ്‌സിന്റെ ഹർജി തള്ളിയത്.
ഭഗവതി ഡെവലപ്പേഴ്‌സ് (മുമ്പ് ലോധ സർവീസസ് എന്നറിയപ്പെട്ടിരുന്ന റിയൽ എസ്റ്റേറ്റ് കമ്പനി) പിയർലെസ് പ്രൊമോട്ടർമാർക്കെതിരെ നൽകിയ ഹർജിയാണ് ഇതോടെ അവസാനിച്ചത്. അഞ്ചുമാസംമുമ്പ് ട്രിബ്യൂണൽ വിധി കോടതി ശരിവെച്ചു.






