
കൊച്ചി: ക്രൂഡ്ഓയിൽ വില വർധനയെത്തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി ഇന്ധന വില ലീറ്ററിന് 2 രൂപ കൂടി വർധിപ്പിക്കാൻ സാധ്യത. 10 ദിവസം കൊണ്ട് എട്ടു രൂപ കൂട്ടിയ കമ്പനികൾ വൈകാതെ പെട്രോളിനും ഡീസലിനും 2 രൂപ കൂടി വർധിപ്പിച്ചേക്കാം.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നു ക്രൂഡ്ഓയിൽ വില ക്രമാതീതമായി വർധിച്ചിട്ടും എണ്ണക്കമ്പനികൾ രാജ്യത്ത് ഇന്ധനവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ 75 ദിവസം കാത്തിരുന്ന ശേഷം തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഇന്ധനവിലയിൽ മാറ്റംവരുത്തിയത്.
റഷ്യ–യുക്രെയ്ൻ യുദ്ധത്തെത്തുടർന്നു ക്രൂഡ് വില 100 ഡോളറിനു മുകളിലെത്തിയ 2022 ഏപ്രിലിൽ, 16 ദിവസം കൊണ്ട് പെട്രോളിനും ഡീസലിനും 10 രൂപ വീതം കൂട്ടിയ ചരിത്രവുമുണ്ട്.
രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് ആവർത്തിക്കുമ്പോഴും ഡീലർമാർക്കു നൽകുന്ന സ്റ്റോക്കിൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം എണ്ണക്കമ്പനികൾ ഒരുമാസമായി തുടരുകയാണ്. പമ്പുകൾക്ക് ആവശ്യമുള്ള സ്റ്റോക്കിന്റെ പകുതി മാത്രമാണ് നൽകുന്നത്.
പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിനു പിന്നാലെ ഇന്ധന വിൽപന ചുരുക്കുന്നതിന്റെ ഭാഗമായി പമ്പുകൾക്കു നൽകുന്ന ക്രെഡിറ്റ് സൗകര്യം കമ്പനികൾ നേരത്തെ നിർത്തലാക്കിയിരുന്നു.
യുദ്ധം ആരംഭിക്കുന്നതിനു മുൻപ് 60–70 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില മാർച്ച് മാസം തുടക്കത്തിൽ തന്നെ 100 ഡോളറിന് മുകളിലെത്തിയതോടെയാണ് കമ്പനികൾ നിയന്ത്രണം കടുപ്പിച്ചത്. രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവും ഇറക്കുമതിയെ ബാധിക്കുന്നുണ്ട്.
ഇന്ധന വില ഉയർന്നതോടെ വൻ വിലക്കയറ്റത്തിലേക്ക് രാജ്യം നീങ്ങുമെന്ന ആശങ്കയിലാണു ജനം.






