കൊച്ചി: കഴിഞ്ഞ മേയ് മുതൽ നിറുത്തിവച്ച പെട്രോൾ, ഡീസൽ പ്രതിദിന വിലനിർണയം പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ വൈകാതെ പുനരാരംഭിച്ചേക്കും.
അന്താരാഷ്‌ട്ര ക്രൂഡോയിൽ വില കുറയുന്ന പശ്ചാത്തലത്തിലാണിത്. നാണയപ്പെരുപ്പം പിടിച്ചുനിറുത്താൻ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്.
കഴിഞ്ഞ മേയ് 22നാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ., ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ അവസാനമായി പെട്രോൾ, ഡീസൽവില പരിഷ്‌കരിച്ചത്.
അന്ന്, ബ്രെന്റ് ക്രൂഡ് വില ബാരലിന് 110.78 ഡോളറും ഇന്ത്യയുടെ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) 110.98 ഡോളറുമായിരുന്നു. ഇപ്പോൾ ബ്രെന്റ് ക്രൂഡ് വില 85.57 ഡോളർ; ഇന്ത്യയുടെ വാങ്ങൽവില 82.23 ഡോളർ.
ഇക്കാലത്തിനിടെ ബ്രെന്റ് ഒരുവേള 82 ഡോളറിലേക്കും ഇന്ത്യൻ ബാസ്‌കറ്റ് 59 ഡോളറിലേക്കും കുറഞ്ഞിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ക്രൂഡ് വില കുറഞ്ഞതിന് ആനുപാതികമായി ആഭ്യന്തര ഇന്ധനവില കുറയ്ക്കാതിരുന്നതിനാൽ പെട്രോൾ, ഡീസൽ വില്പന നഷ്‌ടം നികത്താൻ കമ്പനികൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധനമൂലം ഉത്‌പാദനച്ചെലവേറിയത് കമ്പനികളെ ബാധിച്ചിട്ടുണ്ട്.
നഷ്‌ടം നികത്തണമെന്ന് പെട്രോളിയം മന്ത്രാലയം
ഉത്‌പാദനച്ചെലവേറിയതിനാൽ നടപ്പുവർഷം ഏപ്രിൽ-സെപ്തംബറിൽ പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ നേരിട്ടനഷ്‌ടം 21,201.18 കോടി രൂപയാണ്. ഈ തുക കമ്പനികൾക്ക് നഷ്‌ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
മുൻവർഷങ്ങളിലെ എൽ.പി.ജി സബ്സിഡി ഇനത്തിൽ 28,000 കോടി രൂപയുടെ ബാദ്ധ്യത എണ്ണക്കമ്പനികൾക്കുണ്ടായിരുന്നു. ഇതും വീട്ടണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും 22,000 കോടി നൽകാൻ കേന്ദ്രം തീരുമാനിച്ചിരുന്നു.
ഇന്ധനവില
കഴിഞ്ഞ മേയ് മുതൽ പെട്രോൾ, ഡീസൽ വില മാറാതെ തുടരുകയാണ്. നിലവിൽ പെട്രോളിന് 107.71 രൂപയും (തിരുവനന്തപുരം) ഡീസലിന് 96.52 രൂപയുമാണ് വില.