
ന്യൂഡൽഹി: ആളോഹരി ജിഡിപിയിൽ ഇന്ത്യയെ മറികടന്നു ബംഗ്ലദേശ് മുന്നേറുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). നിലവിൽ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ആറിലേക്ക് താഴുമെന്നും ഏറ്റവും പുതിയ ‘വേൾഡ് ഇക്കണോമിക് ഔട്‍ലുക്ക്’ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആളോഹരി ജിഡിപിയുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ അളക്കുന്നത് ശരിയല്ലെന്ന വാദവും ഉയർന്നിട്ടുണ്ട്.
2026 ഏപ്രിലിൽ ബംഗ്ലദേശിന്റെ ആളോഹരി ജിഡിപി 2911 ഡോളറിലെത്തുമെന്നാണ് ഐഎംഎഫ് പ്രവചനം. ഇതേ കാലയളവിൽ ഇന്ത്യയുടേത് 2812 ഡോളറായിരിക്കും. കൃത്യമായി പറഞ്ഞാൽ 99 ഡോളറിന്റെ കുറവ്. അടുത്ത വർഷങ്ങളിൽ ഇതു രണ്ടാം തവണയാണ് ബംഗ്ലദേശ് ഇന്ത്യയെ ആളോഹരി ജിഡിപിയിൽ മറികടക്കുന്നത്. 2021 മാർച്ചിലും സമാനമായ പ്രവണതയുണ്ടായിരുന്നു.
പക്ഷേ ബംഗ്ലദേശിന്റെ നേട്ടം അധികകാലം നിലനിൽക്കില്ല. 2027ൽ 3074 ഡോളർ ആളോഹരി ജിഡിപി വരുമാനവുമായി ഇന്ത്യ ബംഗ്ലാദേശിനെ വീണ്ടും പിന്നിലാക്കും. 2031വരെ ഇന്ത്യയുടെ ഈ സ്ഥാനത്തിന് കോട്ടമുണ്ടാകില്ലെന്നും ഐഎംഎഫ് പ്രവചനം.
ജിഡിപിയിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്നും കണക്ക് പറയുന്നു. ഇന്ത്യയുടെ ജിഡിപി ഏപ്രിലിൽ 4.1 ലക്ഷം കോടി ഡോളറിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബംഗ്ലാദേശിന്റേത് 51,000 കോടി ഡോളറും.
ആളോഹരി ജിഡിപി
ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു വർഷത്തെ ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദനം അല്ലെങ്കിൽ ജിഡിപി. ഇതിനെ ആകെ ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോഴാണ് ആളോഹരി ജിഡിപി വരുമാനം ലഭിക്കുന്നത്.
ഇന്ത്യ ജിഡിപിയിൽ ഏറെ മുന്നിലാണെങ്കിലും ജനസംഖ്യ കൂടുതലായതിനാൽ ആളോഹരി വരുമാനത്തിൽ പിന്നിലാകും. ബംഗ്ലദേശ് പോലുള്ള രാജ്യങ്ങളുടെ ജിഡിപി ഇന്ത്യയുടേതിനേക്കാൾ ഏറെ പിന്നിലാണെങ്കിലും ജനസംഖ്യ കുറവായതിനാൽ ആളോഹരി ജിഡിപി കൂടുതലായിരിക്കും.
നാലിൽ നിന്ന് ആറിലേക്ക്
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ ആറിലേക്ക് മാറുമെന്നും ഐഎംഎഫ് പറയുന്നു. ഇതു കൂടുതൽ കാലത്തേക്ക് ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അധികം വൈകാതെ തന്നെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുമെന്നും വിദഗ്ധർ പറയുന്നു.
അതേസമയം, സാമ്പത്തിക – രാഷ്ട്രീയ അസ്ഥിരതയിലും ബംഗ്ലദേശ് ഈ നേട്ടം കൈവരിച്ചത് ഇന്ത്യയ്ക്ക് പാഠമാണെന്ന വാദവും ഉയർന്നിട്ടുണ്ട്. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനായി നയങ്ങളിൽ സർക്കാർ മാറ്റം വരുത്തണമെന്ന് ലോകബാങ്കിലെ മുൻ ഉപദേശകനായ കൗഷിക് ബാബു പറയുന്നു. എന്നാൽ സാമ്പത്തിക വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുള്ളതും വ്യത്യസ്ത ജനസംഖ്യയുള്ളതുമായ രാജ്യങ്ങൾ തമ്മിലുള്ള ഇത്തരം താരതമ്യങ്ങൾ ശരിയല്ലെന്നാണ് മുൻ വിദേശകാര്യ സെക്രട്ടറി കൻവാൽ സിബലിന്റെ അഭിപ്രായം.
മൗറീഷ്യസ്, നൗറു, കസാഖിസ്ഥാൻ പോലുള്ള രാജ്യങ്ങൾക്ക് ഇന്ത്യയേക്കാൾ കൂടുതൽ ആളോഹരി ജിഡിപിയുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളെ ആളോഹരി ജിഡിപിയിൽ മാത്രം അളക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.






